വന്ദേ ഭാരത് മിഷൻ എയർ ട്രാൻസ്പോർട്ട് ബബിൾ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യാത്രാച്ചെലവ് യാത്രക്കാർ വഹിക്കണം. ബോർഡിംഗ് സമയത്ത് എല്ലാ യാത്രക്കാരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ കയറാൻ അനുവദിക്കൂവെന്നും സർക്കാർ വ്യക്തമാക്കി.
യോഗ്യത
യാത്ര ചെയ്യാൻ യോഗ്യരായ വ്യക്തികളെ സമയാസമയങ്ങളിൽ ആഭ്യന്തര മന്ത്രാലയം അനുവദിക്കും. യോഗ്യതയുള്ളവർ ആവശ്യമായ വിശദാംശങ്ങൾക്കൊപ്പം സിവിൽ ഏവിയേഷൻ ഏജൻസിയിലേക്കോ അവരുടെ നിയുക്ത ഏജൻസിയിലേക്കോ അപേക്ഷിക്കണം. സിവിൽ ഏവിയേഷൻ മന്ത്രാലയം അനുവദിച്ച പ്രകാരം ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങളിലായിരിക്കും യാത്ര. യാത്രയിൽ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം മുതലായവ മുൻകരുതലുകൾ ജീവനക്കാരും എല്ലാ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
രജിസ്ട്രേഷൻ
വന്ദേ ഭാരത് വിമാനങ്ങളിലെ യാത്രക്കാർ വിദേശത്ത് ഇന്ത്യൻ മിഷനുകളിൽ രജിസ്റ്റർ ചെയ്യണം. എയർ ട്രാൻസ്പോർട്ട് ബബിൾസ് ക്രമീകരണത്തിന് അത്തരം രജിസ്ട്രേഷൻ ആവശ്യമില്ല. എല്ലാ വന്ദേ ഭാരത് യാത്രക്കാരുടെയും ഒരു ഡാറ്റാബേസ് തയ്യാറാക്കാനും അത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മുൻകൂട്ടി പങ്കിടാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
നിർദ്ദേശങ്ങൾ
ഇൻകമിംഗ് ഫ്ലൈറ്റുകളുടെയും കപ്പലുകളുടെയും ഷെഡ്യൂൾ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും മുൻകൂട്ടി ഓൺലൈനിൽ പ്രദർശിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രക്കാരും തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പു വരുത്തണമെന്നും മാർഗ നിർദ്ദേശത്തിൽ പറഞ്ഞു.
വന്ദേ ഭാരത് മിഷൻ
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 11,23,000 ഇന്ത്യക്കാരെ ആഗസ്ത് 19 വരെ വന്ദേ ഭാരത് മിഷന്റെ (വിബിഎം) കീഴിൽ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


Click it and Unblock the Notifications