നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ ഒരുലക്ഷം കോടി രൂപയിലധികം കുറവുണ്ടായതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ആദ്യ ഒമ്പതുമാസക്കാലയളവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്. 6.78 ലക്ഷം കോടി രൂപയുണ്ടായിരുന്നത് 6.78 ലക്ഷം കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്.
കിട്ടാക്കടങ്ങള്‍ കണ്ടെത്തി സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള നയതീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2018 സാമ്പത്തിക വര്‍ഷം നിഷ്‌ക്രിയ ആസ്തി 8,95,601 കോടി രൂപയായി ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. 2015 സാമ്പത്തികവര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2,79,016 കോടി രൂപ മാത്രമായിരുന്നു.
നിഷ്‌ക്രിയ ആസ്തിയില്‍ ഏറ്റവും കൂടുതല്‍ കുറവുണ്ടായത് യൂക്കോ ബാങ്കിനാണ്. 2020 ഡിസംബര്‍ ആയപ്പോള്‍ മാര്‍ച്ച് മാസത്തില്‍ നിന്നും 40.7 ശതമാനത്തിന്റെ കുറവുണ്ടായി. 33.6 ശതമാനത്തിന്റെ കുറവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 21.4 ശതമാനം കുറവുമായി മൂന്നാം സ്ഥാനത്തുണ്ട്. കനറാ ബാങ്ക് (18.6%), ഇന്ത്യന്‍ ബാങ്ക് (16.1%), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (15.9%), ബാങ്ക് ഓഫ് ഇന്ത്യ (10.7%), പഞ്ചാബ് നാഷണല്‍ ബാങ്ക് (10.2%), സെന്‍ട്രല്‍ ബാങ്ക് (9.5%), യൂണിയന്‍ ബാങ്ക് (9.5%) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകള്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കിട്ടാക്കട വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി തരംമാറ്റുന്നത് നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തിരിച്ചടവു മുടങ്ങിയ വായ്പകള്‍ ഇവയിലുണ്ടാകുമെന്നാണ് കരുതുന്നത്.
2021 സെപ്റ്റംബറോടെ ബാങ്കുകളിലെ കിട്ടാക്കടത്തില്‍ 13.5 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നും റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറു വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 3.2 ലക്ഷംകോടി രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ ഓഹരി വില്‍പ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും 2.8 ലക്ഷം കോടി രൂപ ബാങ്കുകളും സമാഹരിച്ചിട്ടുണ്ട്. ഒപ്പം ആസ്തികള്‍ വിറ്റഴിച്ചതിലൂടെ 36,226 കോടി രൂപയും ബാങ്കുകള്‍ നേടി.