ഒരു ഇന്ത്യക്കാരന് പ്രവാസിയെന്ന് അറിയപ്പെടാൻ ഇപ്പോൾ 240 ദിവസം വിദേശത്ത് കഴിയേണ്ടി വരും മുമ്പ് 182 വിദേശത്ത് നിന്നാൽ പ്രവാസി എന്ന വിഭാഗത്തിൽ ഉൾപ്പെടുമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രവാസി പദവി അവകാശപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരന് ഒരു വർഷത്തിൽ 120 ദിവസമോ അതിൽ കൂടുതലോ രാജ്യത്ത് തുടരാനാവില്ല. റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചതിന് ശേഷം ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പാണ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്. താമസിക്കുന്ന വിദേശ രാജ്യത്ത് നികുതി ഈടാക്കാത്ത പ്രവാസി ഇന്ത്യക്കാരന് ഇന്ത്യയിൽ നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഇന്ത്യൻ പൗരൻ ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് സ്ഥിര താമസക്കാരനല്ലെങ്കിൽ അദ്ദേഹത്തെ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കുകയും ലോകമെമ്പാടുമുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തുകയും ചെയ്യുമെന്നും പാണ്ഡെ പറഞ്ഞു. നികുതി ലാഭിക്കാൻ മാത്രം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ തിരിച്ചടിയാണ്. വരുമാനനികുതി കുറവോ ഇല്ലാത്തതോ ആയ ദുബായ് പോലുള്ള രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ ആദായനികുതി പരിധിയിൽ വന്നാൽ ഇന്ത്യയിൽ നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സീതാരാമൻ ആദായനികുതി നിരക്കുകൾ പരിഷ്കരിക്കുകയും പുതിയ നികുതി സ്ലാബുകൾ നിർദ്ദേശിക്കുകയും ചെയ്തു. എന്നിരുന്നാലും, പുതിയ നിരക്കുകൾ സെക്ഷൻ 80 സി പ്രകാരമുള്ള ഇളവുകൾ അനുവദിക്കില്ല. ഭവനവായ്പ ഒഴിവാക്കൽ, ഇൻഷുറൻസ് ഇളവുകൾ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നിവയും നിർദ്ദിഷ്ട വ്യവസ്ഥയിൽ നിലനിൽക്കില്ല. പുതിയ നികുതി വ്യവസ്ഥ ഓപ്ഷണലായിരിക്കും, നികുതിദായകർക്ക് ഇളവുകളും കിഴിവുകളും ഉപയോഗിച്ച് പഴയ നികുതിയിൽ തുടരാനോ അല്ലെങ്കിൽ ആ ഇളവുകളില്ലാതെ പുതിയ നികുതി നിരക്ക് തിരഞ്ഞെടുക്കാനോ സാധിക്കും.