ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ കേന്ദ്രം തമിഴ്നാട്ടിൽ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പില്‍ ഓല. ഡച്ച് സ്റ്റാർട്ടപ്പ് എറ്റെർഗോ സ്വന്തമാക്കി ആറുമാസത്തിനുശേഷമാണ് 2,400 കോടി രൂപയുടെ (320 മില്യൺ ഡോളർ) നിക്ഷേപ പദ്ധതി തമിഴ്നാട്ടില്‍ ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിക്കുന്നത്. ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ കേന്ദ്രമാക്കി മാറ്റുകയാണ് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓലയുടെ ശ്രമം. പുതിയ പദ്ധതിക്കായി കമ്പനി തമിഴ്നാട് സര്‍ക്കാറുമായി ധാരണാ പത്രം ഒപ്പിട്ടു.
പ്രാരംഭ വാർഷിക ശേഷി 2 ദശലക്ഷം യൂണിറ്റുള്ള ഒരു ഫാക്ടറിയാണ് തമിഴ്‌നാട് സർക്കാരുമായുള്ള ധാരണാപത്രത്തില്‍ പറയുന്നത്. "ലോകത്തിലെ ഏറ്റവും നൂതനമായ ഉൽപാദന സൗകര്യങ്ങളിലൊന്നാണിത്. ആഗോള വിപണികളില്‍ നേട്ടമുണ്ടാക്കുന്ന ലോകോത്തര ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവും പ്രാപ്തിയും ഈ ഫാക്ടറി പ്രദർശിപ്പിക്കും, "ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പ്രസ്താവനയിൽ പറഞ്ഞു.
നിർമാണം പൂർത്തിയാകുന്നതോടെ ഫാക്ടറി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഞങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒല കമ്പനിയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാനമായ നാഴികകല്ലാണ്. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് ലോകത്തെ മാറ്റുകയെന്ന ഞങ്ങളുടെ ലക്ഷ്യം അതിവേഗത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിതെന്നും ഭവിഷ് അഗർവാൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും നൂതനമായ ഉൽപാദന സൗകര്യങ്ങളായിരിക്കും ഫാക്ടറിയിൽ ഒരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം ഒരു ക്യാബ് അഗ്രഗേറ്റർ ആപ്ലിക്കേഷനിൽ നിന്നാണ് ഒരു ഇലക്ട്രിക് വാഹന നിർമ്മാതാവിലേക്ക് ഓല അതിവേഗം മാറുന്നത്. ടൈഗർ ഗ്ലോബൽ, മാട്രിക്സ് പാർട്ണർമാർ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ കമ്പനികളുടെ പിന്തുണയില്‍ ഇപ്പോൾ യൂണികോൺ ആയ ഓല ഇലക്ട്രിക് എന്ന സബ്സിഡിയറിയാണ് 2017 ല്‍ കമ്പനി രൂപീകരിച്ചത്.