രാജ്യത്ത് കഴിഞ്ഞ ദിവസം നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെ 75 രൂപ നാണയം ഇന്ന് പുറത്തിറക്കി. വേൾഡ് ഫുഡ് ആൻഡ് അഗ്രികൾച്ചര്‍ ഓര്‍ഗനൈസേഷൻെറ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം പുറത്തിറക്കിയത്. ഭക്ഷ്യ-കാർഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തിന്റെ അടയാളമായാണ് നാണയം പുറത്തിറക്കിയത്.
പുതിയ നാണയങ്ങൾ ഉടൻ വിപണിയിലെത്തും; കാഴ്ച്ചശക്തിയില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാം
പ്രത്യേകം വികസിപ്പിച്ച 17 വിളകളുടെ വൈവിധ്യങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, പോഷകാഹാരം എന്നിവയ്ക്ക് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്നും പട്ടിണി, പോഷകാഹാരക്കുറവ്, എന്നിവ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ദൃഡനിശ്ചയത്തിന്റെ തെളിവാണ് ഇത്. രാജ്യത്തൊട്ടാകെയുള്ള അംഗൻവാടി, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഓർഗാനിക്, ഹോർട്ടികൾച്ചർ മിഷനുകൾ ഇതിന് സാക്ഷ്യം വഹിക്കും. കേന്ദ്ര കൃഷി മന്ത്രി, ധനമന്ത്രി, വനിതാ ശിശു വികസന മന്ത്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദുർബലരായ ജനങ്ങളെ സാമ്പത്തികമായും പോഷകപരമായും ശക്തരാക്കുന്നതിൽ എഫ്എഒയുടെ യാത്ര സമാനതകളില്ലാത്തതാണ്. എഫ്എഒയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ ഡോ. ബിനായ് രഞ്ജൻ സെൻ 1956-1967 കാലഘട്ടത്തിൽ എഫ്എഒയുടെ ഡയറക്ടർ ജനറലായിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം 2020 നേടിയ ലോക ഭക്ഷ്യ പദ്ധതി അദ്ദേഹത്തിന്റെ കാലത്താണ് സ്ഥാപിതമായത്. പയറുവർഗ്ഗങ്ങളുടെ അന്താരാഷ്ട്ര വർഷം, മില്ലറ്റ് 2023 എന്നിവയ്ക്കുള്ള ഇന്ത്യയുടെ നിർദേശങ്ങളും എഫ്‌എഒ അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.