വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി വന്ദേ ഭാരത് മിഷൻ എന്ന പേരിൽ എയർ ഇന്ത്യ വിമാന സർവ്വീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും പല പ്രവാസികളും ഉയർന്ന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ ദുരിതമനുഭവിക്കുകയാണെന്ന് റിപ്പോർട്ട്. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട സർവ്വീസ് ആരംഭിക്കാനിരിക്കെയാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാർക്ക് കനത്ത ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയുന്നില്ലെന്ന വാർത്തകൾ ഉയരുന്നത്.
വിദ്യാർത്ഥികൾക്ക് ദുരിതം
യുകെയിലെ 6,000-8,000 ഇന്ത്യൻ വിദ്യാർത്ഥികളിൽ പലർക്കും, യാത്രയുടെയും ക്വാറന്റൈനിന്റെയും ഉയർന്ന ചെലവ് വഹിക്കാനാകാത്തതിനാൽ അവർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്. പലർക്കും പാർട്ട് ടൈം ജോലി നഷ്ടപ്പെട്ടു. ഇത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സംഘടനയായ നിസാ ചെയർപേഴ്‌സൺ സനം അറോറ പറഞ്ഞു.
ഹോട്ടൽ ക്വാറന്റൈൻ
മാർച്ചിൽ, മടങ്ങിയെത്തിയവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നുവെങ്കിലും പദ്ധതി പരാജയപ്പെട്ടു. അതിനാൽ നിലവിൽ ഹോട്ടലുകളിലും മറ്റുമാണ് ക്വാറന്റൈൻ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്റ്റാർ ഹോട്ടലുകളിലും മറ്റും സൌകര്യം ഒരുക്കിയിരിക്കുന്നതിനാൽ ഇവിടെ താമസിക്കുന്നതിനും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിനും പ്രതിദിനം 4,000 രൂപ മുതൽ 7,000 രൂപ വരെ ചെലവാകും.
വിമാന ടിക്കറ്റ് നിരക്ക്
വിമാന ടിക്കറ്റ് നിരക്ക് 50,000 രൂപയോ അതിൽ കൂടുതലോ ആണ്. ലണ്ടനിൽ നിന്നുള്ള ഒരു വിമാനത്തിന് 55,000 രൂപയും സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഒരു വിമാനത്തിന് ഒരു ലക്ഷത്തിലധികം രൂപയും ദുബായിൽ നിന്ന് 35,000 രൂപയുമാണ് നിരക്ക്. നിലവിൽ ടിക്കറ്റ് നിരക്ക് അൽപ്പം കൂടുതലാണെന്ന് ട്രാവൽ ഏജൻസികൾ തന്നെ പറയുന്നു.
എയർ ഇന്ത്യ വന്ദേ ഭാരത് മിഷൻ
എയർ ഇന്ത്യ വന്ദേ ഭാരത് മിഷൻ ആരംഭിച്ചപ്പോൾ മുമ്പ് നടത്തിയ പല രക്ഷാപ്രവർത്തനങ്ങളും പോലെ സൌജന്യമായി യാത്രക്കാരെ നാട്ടിൽ എത്തിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ടപ്പോഴാണ് ഉയർന്ന വിമാന നിരക്കിനെക്കുറിച്ചും 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തെക്കുറിച്ചും മിക്കവരും അറിയുന്നത്.


Click it and Unblock the Notifications