രാജ്യത്ത് എവിടെയും ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് രണ്ടാം ഘട്ടം വിശദീകരിക്കവേ പറഞ്ഞു.. വൺ നേഷൻ വൺ റേഷൻ പദ്ധതി പ്രകാരം 67,000 കാർഡ് ഉടമകൾക്ക് ആഗസ്റ്റ് മാസത്തോടെ രാജ്യത്തെവിടെ നിന്നും റേഷൻ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. 2002 മാർച്ചിൽ പദ്ധതി 100 ശതമാനം നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതുപ്രകാരം ഒരു റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം. അതിഥി തൊഴിലാളികൾക്ക് സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ ഇതോടെ സാധിക്കും. നിലവിൽ കുടിയേറ്റ തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റേഷൻ വാങ്ങാൻ കഴിയില്ല.
അതിഥി തൊഴിലാളികൾക്ക് ന്യായമായ നിരക്കിൽ താമസ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പിഎം ആവാസ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക. നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യമൊരുക്കാൻ ഇതുവഴി സാധിക്കും. സർക്കാർ നടത്തുന്ന ഭവന നിർമ്മാണ പദ്ധതികൾ ഇതിനായി ഉപയോഗിക്കും.അതിഥി തൊഴിലാളികൾക്കായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്ക് 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരി, 1 കിലോ കടല എന്നിവ 2 മാസത്തേക്ക് സർക്കാർ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കുടിയേറ്റ തൊഴിലാളികൾ നിലവിൽ എവിടെയാണ് താമസിക്കുന്നത് ആ സംസ്ഥാനങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നത്. ചുരുങ്ങിയത് 8 കോടി കുടിയേറ്റക്കാർക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണത്തിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് കരുതെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇതിനായി ഖജനാവിൽ നിന്ന് 3,500 കോടി രൂപ ചെലവാകുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. സംസ്ഥാനങ്ങളിലെ മുഴുവൻ അതിഥി തൊഴിലാളികളെയും കണ്ടെത്തി പൂർണ്ണമായി ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും ഇതിനായുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നത് ഉൾപ്പെടെ ഈ നടപടികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സീതാരാമൻ പറഞ്ഞു.