ഉരുളക്കിഴങ്ങിന്റെ ആഭ്യന്തര പ്രതിമാസ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 39.30 രൂപയായി ഉയർന്നു. ഇത് 130 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പുകളിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം ഡൽഹിയിലെ ഉരുളക്കിഴങ്ങിന്റെ ശരാശരി ചില്ലറ വില ആഭ്യന്തര ശരാശരിയേക്കാൾ കൂടുതലാണ്. കിലോയ്ക്ക് 40.11 രൂപയാണ് ഡൽഹിയിലെ ശരാശരി വില. ഇത് 2010 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ഇരട്ടി വില
ഈ ഒക്ടോബറിലെ ഉരുളക്കിഴങ്ങിന്റെ ആഭ്യന്തര ശരാശരി ചില്ലറ വില 2019 ഒക്ടോബറിനേക്കാൾ ഇരട്ടിയാണ്. കിലോയ്ക്ക് 20.57 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയത്തെ ഉരുളക്കിഴങ്ങിന്റെ ചില്ലറ വിൽപ്പന വില. 2020 ഒക്ടോബറിൽ ഡൽഹയിലെ ശരാശരി വില കഴിഞ്ഞ വർഷം ഇതേ മാസത്തെ കിലോയ്ക്ക് 25 രൂപയേക്കാൾ 60 ശതമാനം കൂടുതലാണ്. സീസണൽ വ്യതിയാനങ്ങൾ കാരണം സെപ്റ്റംബർ-നവംബർ മാസങ്ങളിൽ ഉരുളക്കിഴങ്ങിന്റെ ചില്ലറ വിൽപ്പന വില കൂടുതലാണെങ്കിലും. ഈ വർഷം ഫെബ്രുവരി, മാർച്ച് മുതൽ ഉരുളക്കിഴങ്ങിന്റെ വില കൂടാൻ തുടങ്ങിയിരുന്നു.
കുറഞ്ഞ സംഭരണം
റീട്ടെയിൽ വില കുതിച്ചുയരുന്നതിന്റെ ഒരു പ്രധാന കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ സംഭരണം കുറവാണ്. ഏപ്രിൽ, മെയ് മാസങ്ങളിലെ ലോക്ക്ഡൌൺ സമയത്ത് വിലകൾ വർദ്ധിച്ചുകൊണ്ടിരുന്നു. ലോക്ക്ഡൌണിനു ശേഷമുള്ള വിലക്കയറ്റത്തിന്റെ സാധ്യതയെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ചില കണക്കുകൾ പ്രകാരം, ഈ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുത്ത പ്രധാന റാബി വിളയിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളിൽ 36 കോടി ചാക്ക് (50 കിലോഗ്രാം വീതം) ഉരുളക്കിഴങ്ങ് മാത്രമേ സംഭരിച്ചിട്ടുള്ളൂ. ഇത് 2019 ലെ 48 കോടി ചാക്കുകളേക്കാളും 2018 ൽ 46 കോടി ചാക്കുകളേക്കാളും 2017ലെ 57 കോടി ചാക്കുകളേക്കാളും വളരെ കുറവാണ്.
കോൾഡ് സ്റ്റോറേജ് സംഭരണം
കാർഷിക-കാർഷകക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം കോൾഡ് സ്റ്റോറേജിലുള്ള ഉരുളക്കിഴങ്ങ് ഏകദേശം 214.25 ലക്ഷം ടൺ ആണ് (നേരത്തെ 211.29 ലക്ഷം ടൺ ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു), 2018-1ൽ 238.50 ലക്ഷം ടൺ കോൾഡ് സ്റ്റോറേജ് ശേഖരണം ഉണ്ടായിരുന്നു. ലോക്ക്ഡൌണിനുശേഷം ഉരുളക്കിഴങ്ങ് വിലയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്ന്
വില ഉയരും
കുറഞ്ഞ സംഭരണം കണക്കിലെടുക്കുമ്പോൾ, ലോക്ക്ഡൌൺ പൂർണ്ണമായും നീക്കം ചെയ്യുന്നതോടെ, പ്രത്യേകിച്ച് വരും മാസങ്ങളിൽ വിലയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, വിതരണം വർദ്ധിപ്പിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി കൂടുതൽ ഒന്നും ചെയ്തില്ല. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഇന്ത്യ 1.23 ലക്ഷം മെട്രിക് ടൺ ഉരുളക്കിഴങ്ങ് നേപ്പാൾ, ഒമാൻ, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ പച്ചക്കറികൾക്ക് തറവില, സർക്കാർ കർഷകർക്കൊപ്പമെന്ന് പിണറായി
സർക്കാർ നടപടികൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉരുളക്കിഴങ്ങ് (റീട്ടെയിൽ) വില 42 രൂപയിൽ സ്ഥിരമാണെന്നും അടുത്ത ഏതാനും ദിവസങ്ങളിൽ 30,000 മെട്രിക് ടൺ ഉരുളക്കിഴങ്ങ് ഭൂട്ടാനിൽ നിന്ന് എത്തുമെന്നും ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുന്ന വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വെള്ളിയാഴ്ച പറഞ്ഞു. ഉരുളക്കിഴങ്ങ് വില കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവ നിയന്ത്രിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ നേരത്തെ 30 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ, 2021 ജനുവരി 31 വരെ ഇറക്കുമതിക്കായി 10 ശതമാനം തീരുവയിൽ 10 ലക്ഷം മെട്രിക് ടൺ ക്വാട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്പാദക സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, അസം, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹരിയാന എന്നിവയാണ് റാബി ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ. രാജ്യത്തെ ഉരുളക്കിഴങ്ങ് വിളയുടെ 27 ശതമാനം വരുന്ന ഏറ്റവും വലിയ ഉൽപാദകനായ യുപി എല്ലാ സ്വകാര്യ കോൾഡ് സ്റ്റോറുകളോടും ഒക്ടോബർ 31നകം സ്റ്റോക്കുകൾ പുറത്തിറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില വീണ്ടും താഴേയ്ക്ക്, ഇന്നത്തെ വില അറിയാം