ദില്ലി: പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ (പിഎംഎവൈ-യു) പ്രകാരം കൂടുതൽ വീടുകൾ നിർമിക്കാൻ കേന്ദ്രാനുമതി. 56,368 വീടുകൾ നിർമിക്കാനാണ് ഭവന, നഗരകാര്യ മന്ത്രാലയം തിങ്കളാഴ്ച അനുമതി നൽകിയിട്ടുള്ളത്. 53-ാമത് കേന്ദ്ര അനുമതി, നിരീക്ഷണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്. "പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെയും നടപ്പാക്കലിന്റേയും രീതിയിലേക്ക് നമുക്ക് കടക്കമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്രയുടെ പ്രതികരണം.
ഈ കാലയളവിനുള്ളിൽ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പിഎംഎവൈ-യു വീടുകൾ 100% പൂർത്തീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വിളിച്ചുചേർത്ത മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ആകെ 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്തു. അതേസമയം പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഓൺലൈൻ സംവിധാനം (എംഐഎസ്) ഉപയോഗിക്കാനും മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ചരിത്ര നേട്ടവുമായി കൊച്ചി കപ്പല്‍ നിര്‍മാണശാല; നാവിക സേനയുടെ 10,000 കോടി രൂപയുടെ ഓര്‍ഡര്‍
ലൈറ്റ് ഹൌസ് പ്രോജക്ടുകൾ (എൽഎച്ച്പി), ഡെമോൺസ്ട്രേഷൻ ഹൌസിംഗ് പ്രോജക്ടുകൾ (ഡിഎച്ച്പി) എന്നിവയുടെ പുരോഗതിയും മിശ്ര അവലോകനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ഒന്നിനാണ് രാജ്യത്ത് ലൈറ്റ് ഹൌസ് പദ്ധതികൾക്ക് തറക്കല്ലിട്ടത്. ഈ പദ്ധതി പ്രകാരം ലഖ്‌നൗ, റാഞ്ചി, രാജ്കോട്ട്, അഗർത്തല, ചെന്നൈ, ഇൻഡോർ എന്നിവിടങ്ങളിൽ വീടുകൾ നിർമ്മിക്കുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ പ്രകാരമുള്ള വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. നിലവിൽ 73 ലക്ഷത്തിലധികം വീടുകൾക്ക് തറക്കല്ലിടുകയും 43 ലക്ഷത്തോളം വീടുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.