ദില്ലി; പൊതുമേഖലയിൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവൽക്കരണം സുഗമമാക്കുന്നതിന് 1972 ലെ പൊതു ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) നിയമത്തിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിൽ മൺസൂൺ സമ്മേളനത്തിൽ വെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിൽ രണ്ട് ബാങ്കുകൾ ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.ഇതിന് നിയമനിർമ്മാണ ഭേദഗതികൾ ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ബജറ്റ് സമ്മേളനത്തിൽ തന്നെ ഭേദഗതി പാർലമെന്റിൽ വെച്ചേക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനാൽ ഇത് അവതരിപ്പിച്ചിരുന്നില്ല
നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, എന്നിങ്ങനെ 4 ജനറൽ ഇൻഷുറൻസ് കമ്പനികളാണ് പൊതുമേഖലയിലുള്ളത്. എന്നാൽ ഇവയിൽ ഏതാണ് സ്വകാര്യവത്കരിക്കുകയെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2020 സാമ്പത്തികവർഷം നാഷണൽ ഇൻഷുറൻസ് 4,108 കോടി രൂപയുടെയും ഓറിയന്റൽ 1,524 കോടിയുടെയും യുണൈറ്റഡ് ഇന്ത്യ 1,486 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. നേരത്തേ ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75 ശതമാനമായി ഉയർത്തുകയുംചെയ്തിരുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം