ബജാജ് ഫിനാൻസിന്റെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാഹുൽ ബജാജ് പടിയിറങ്ങുന്നു. 82 വയസ്സായ അദ്ദേഹം ഈ മാസം 31-നാണ് സ്ഥാനമൊഴിയുക. പകരം നിലവിൽ വൈസ് ചെയർമാനായ അദ്ദേഹത്തിന്റെ മകൻ സഞ്ജീവ് ബജാജ്, നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേൽക്കുമെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമർപ്പിച്ച കത്തിലാണ് കമ്പനി ഈ കാര്യം അറിയിച്ചത്.
ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി എന്നിവയുടെ ബോർഡ് ചെയർമാനും, ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിന്റെ മാനേജിംഗ് ഡയറക്ടറുമാണ് സഞ്ജീവ്. ബജാജ് ഗ്രൂപ്പിൽ അഞ്ചു പതിറ്രാണ്ടിന്റെ പ്രവർത്തന സമ്പത്തുള്ള രാഹുൽ ബജാജ്, 1987-ൽ ബജാജ് ഫിനാൻസിന്റെ ആരംഭം മുതൽ നായകസ്ഥാനത്തുണ്ട്.

രാഹുൽ ബജാജ്
1938-ൽ ജനിച്ച രാഹുൽ ബജാജ് ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ജംനലാൽ ബജാജിന്റെ ചെറുമകനാണ്. യുഎസിലെ ഹാർവാർഡ് ബിസിനസ് സ്കൂൾ, ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജ്, മുംബൈയിലെ ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് രാഹുൽ ബജാജ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. ബജാജ് ഇലക്ട്രിക്കൽസിൽ ഡെസ്‌പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാർക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം.
ഈ തൊഴിൽപരിചയം മുതൽക്കൂട്ടാക്കിയാണ് രാഹുൽ പിന്നീട് ഹാർവഡ് സർവകലാശാലയിൽ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാർവഡ് ഏർപ്പെടുത്തിയ അലുംനി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് രാഹുൽ ബജാജ്. രാഹുലിന്റെ മുത്തച്ഛൻ ജംനലാൽ ബജാജ് ആണ് 1926-ൽ കമ്പനി സ്ഥാപിച്ചത്. 1972-ൽ പിതാവ് കമൽനയന്റെ മരണത്തോടെയാണ് രാഹുൽ ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്.
നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നവരാണ് ബജാജ് കുടുബം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ വിമർശനങ്ങൾ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ബജാജിൽ 50 വർഷത്തോളം സേവനമനുഷ്‌ടിച്ച ശേഷം ഈ മാസം 31-ന് രാഹുൽ ബജാജ് പടിയിറങ്ങും.


Click it and Unblock the Notifications