കോടീശ്വര നിക്ഷേപകനായ രാകേഷ് ജുൻജുൻവാല സെബിയുടെ നിരീക്ഷണത്തിൽ. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ആപ്‌ടെക് ലിമിറ്റഡിന്റെ ഓഹരികളിൽ സ്വന്തം നേട്ടത്തിനായി ആന്തരിക വ്യാപാരം നടത്തിയെന്നാരോപിച്ചാണ് സെബി അന്വേഷണം നടത്തുന്നത്. ഓഹരി ഉടമകളായ മറ്റ് കുടുംബാംഗങ്ങളുടെയും നിക്ഷേപകനായ രമേശ് എസ് ദമാനി, ഡയറക്ടർ മധു ജയകുമാർ എന്നിവരുൾപ്പെടെയുള്ള ചില ബോർഡ് അംഗങ്ങളുടെ പങ്കും സെബി അന്വേഷിക്കുന്നുണ്ട്.
നോട്ടീസ് നൽകി
ആരോപണവിധേയമായ വ്യാപാരം നടന്ന കാലയളവ് അല്ലെങ്കിൽ വ്യാപാരം നടത്തിയത് സംബന്ധിച്ച മറ്റ് വിവരങ്ങൾ പോലുള്ള സെബി അന്വേഷണത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ല. ജുൻജുൻവാലയ്ക്കും മറ്റുള്ളവർക്കും നൽകിയ നോട്ടീസിൽ, സെബി അന്വേഷണത്തിൽ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബാംഗങ്ങൾ
ജുൻജുൻവാലയ്‌ക്ക് പുറമേ, ഭാര്യ രേഖ, സഹോദരൻ രാജേഷ്‌കുമാർ, ഭാര്യാ മാതാവ് സുശിലാദേവി ഗുപ്ത എന്നിവരെ ജനുവരി 24 ന് സെബി ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ജുൻജുൻവാല സെബിയുടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരായി. മുംബൈയിലെ ബാന്ദ്രയിലെ റെഗുലേറ്റർ ആസ്ഥാനത്ത് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
ഇന്ത്യയുടെ വാറൻ ബഫെറ്റ്
അപൂർവ എന്റർപ്രൈസസ് സിഇഒയും ആപ്‌ടെക് ഡയറക്ടറുമായ ഉത്പാൽ ഷെത്തിന്റെ സഹോദരിയായ ഉസ്മ ഷെത്ത് സുലെയെ ജനുവരി 28 ന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അപൂർവ എന്റർപ്രൈസസ് ജുൻജുൻവാലയുടെ അസറ്റ് മാനേജുമെന്റ് സ്ഥാപനമാണ്. ബ്ലൂംബെർഗ് കണക്കുകൾ പ്രകാരം ഏകദേശം 11,140 കോടി രൂപയുടെ ഓഹരികൾ കൈവശമുള്ള രാജ്യത്തെ ഏറ്റവും ധനികരായ വ്യക്തിഗത നിക്ഷേപകരിൽ ഒരാളാണ് ജുൻജുൻവാല, ഇന്ത്യയുടെ വാറൻ ബഫെറ്റ് എന്നാണ് ഇദ്ദേഹത്തെ വിളിക്കുന്നത്. 2005 ൽ 56 രൂപയ്ക്കാണ് ഇദ്ദേഹം ആദ്യമായി ആപ്‌ടെക്ക് ഓഹരി വാങ്ങിയത്. അതിനുശേഷം, അദ്ദേഹത്തിന്റെ ഓഹരി - കുടുംബാംഗങ്ങൾക്കൊപ്പം 49% ആയി ഉയർന്നു.
പ്രതികരിച്ചില്ല
ജുൻജുൻവാലയോ കുടുംബാംഗങ്ങളോ ഇതുവരെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. അപൂർവ എന്റർപ്രൈസസിന്റെ ജീവനക്കാരനായ അമിത് ഷാ, ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ സതീഷ് ആനം എന്നിവരെയും ജനുവരി 20 ന് സെബി വിളിച്ചുവരുത്തിയിരുന്നു. ഷായും അനാമും ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഈ വിഷയത്തിൽ ജിയോജിത്തിന്റെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല.


Click it and Unblock the Notifications