ദില്ലി;ബാങ്ക് ഇതര പണമിപാട് ഓപ്പറേറ്റര്‍മാര്‍ക്ക് ആർടിജിഎസ്, എൻഇഎഫ്ടി വഴി പണമിടപാടു നടത്തുവാന്‍ അനുമതി നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനൊപ്പം പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കളുടെ പരമാവധി ബാലൻസ് ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തുകയും ചെയ്തു.
ആർബിഐ നടത്തുന്ന കേന്ദ്രീകൃത പേയ്‌മെന്റ് സംവിധാനങ്ങളായ ആർടിജിഎസ്, നെഫ്റ്റ് എന്നിവ ഇതുവരെ ബാങ്കുകൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. ബാങ്ക് ഇതര പേയ്‌മെന്റ് സംവിധാനങ്ങളായ പിപിഐകൾ, കാർഡ് നെറ്റ്‌വർക്കുകൾ, വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർ എന്നിവ സെൻട്രൽ ബാങ്ക് നടത്തുന്ന ആർടിജിഎസ്, നെഫ്റ്റ് എന്നിവയിൽ നേരിട്ട് ഉള്‍പ്പെടുത്തിയതായി റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
ഈ സംവിധാനം സാമ്പത്തിക വ്യവസ്ഥയിലെ സെറ്റിൽമെൻറ് റിസ്ക് കുറയ്ക്കുകയും എല്ലാ ഉപയോക്തൃ വിഭാഗങ്ങളിലേക്കും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഈ സാമ്പത്തിക വർഷത്തെ ആദ്യ ദ്വിമാസ ധനനയ സമിതി യോഗത്തിന് ശേഷമായിരുന്നു തിരുമാനം.
യുപിഐ സംവിധാനത്തിന്റെ സഹായമില്ലാതെ പേ ടിഎം, ഫോണ്‍ പേ പോലുള്ള വാലറ്റുകള്‍ വഴി മറ്റു വാലറ്റുകളിലേക്കും ബാങ്കുകളിലേക്കും എളുപ്പത്തില്‍ പണം കൈമാറുവാന്‍ സാധിക്കും.
കൂടാതെ, കുറഞ്ഞ പണം കൈവശം വയ്ക്കാനും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി , ബാങ്ക് ഇതര പിപിഐ ഇഷ്യു ചെയ്യുന്നവരുടെ മുഴുവൻ കെവൈസി പിപിഐകൾക്കും പണം പിൻവലിക്കാനുള്ള സൗകര്യം അനുവദിക്കാനും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
പേയ്‌മെന്റ് ബാങ്കുകളുടെ അക്കൗണ്ട് ഉടമകൾക്ക് പരമാവധി ബാലൻസ് പരിധി രണ്ട് ലക്ഷം രൂപയായി ഉയർത്താനുള്ള റിസർവ് ബാങ്ക് തീരുമാനം ഒരു തുടക്കമാണെന്നും ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇത് തങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് .റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കൂടിച്ചേര്‍ത്തു.