സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി ആര്‍ബിഐ നിജപ്പെടുത്തിയിരുന്നു. ഏപ്രില്‍ മൂന്ന് വരെയാണ് ഈ പരിധി തുടരാന്‍ ആര്‍ബിഐ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴിതാ മുന്‍നിശ്ചയിച്ച സമയപരിധിയ്ക്ക് ഏകദേശം 11 ദിവസങ്ങള്‍ക്ക് മുമ്പായി മാര്‍ച്ച് 23 -ന് ഈ നിയന്ത്രണങ്ങള്‍ ആര്‍ബിഐ എടുത്തുകളയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യെസ് ബാങ്കിനെ കരകയറ്റാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രംഗത്തെത്തിയതിനാല്‍, ബാങ്കിന്റെ പണലഭ്യതയെയും പ്രവര്‍ത്തനക്ഷമതയെയും സംബന്ധിച്ച ആശങ്കകള്‍ കുറഞ്ഞു.
ഇനിയും പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നാണ് അധികൃതരുടെ അഭിപ്രായം. ഈ പരിധി മുന്‍നിശ്ചയിച്ചതിനും നേരത്തെ തന്നെ പിന്‍വലിക്കാമെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിന് മാര്‍ച്ച് അഞ്ചിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായും ആര്‍ബിഐ തിട്ടപ്പെടുത്തി. നിലവിലുള്ള സാഹചര്യത്തില്‍ ബാങ്ക് തകരുകയാണെങ്കില്‍ അത് സാമ്പത്തിക വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നതു കൊണ്ട്, ബാങ്കിലെ 49 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ എസ്ബിഐയോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ പരിധി നിശ്ചയിച്ച തീരുമാനം മാര്‍ച്ച് 16 മുമ്പ് നീക്കം ചെയ്യാന്‍ ആര്‍ബിഐ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ചില സാഹചര്യങ്ങളാല്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. ഈ പരിധി മാര്‍ച്ച് 16 -നകം ഒന്നിച്ചോ അല്ലെങ്കില്‍ ഘട്ടം ഘട്ടമായോ എടുത്തുകളഞ്ഞേക്കാം. പിന്‍വലിക്കാനുള്ള പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും നിലവില്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. AT1 ബോണ്ടുകള്‍ റിസ്‌കുള്ളവയായതിനാല്‍ ഇവ സ്ഥിര നിക്ഷേപ ഉത്പ്പന്നങ്ങളായി മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പെന്‍ഷന്‍കാര്‍ക്കും യെസ് ബാങ്ക് വില്‍ക്കാന്‍ സാധ്യത കാണുന്നു. ബാസല്‍ III മാനദണ്ഡങ്ങളനുസരിച്ച്, ഒരു ബാങ്കിന്റെ AT1 മൂലധനം പൂജ്യമായി കുറയ്ക്കാന്‍ കഴിയും. അതായത് മാര്‍ച്ച് അഞ്ചിന് മൊറട്ടോറിയം പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ്വ് ബാങ്ക് യെസ് ബാങ്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പോലെ.
എന്‍പിഎസ് : ആക്ടിവ് ഫണ്ട് അലോക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് എങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കാം
യെസ് ബാങ്കിന്റെ AT1 മൂലധനം 2,500 കോടി രൂപ മുതല്‍ 3,600 കോടി രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. AT1 ബോണ്ടുകള്‍ ക്വാസി-ഇക്വിറ്റി ഉപകരണങ്ങളാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. അവയില്‍ നിന്നുള്ള വരുമാനം ഉയരുമെന്നും പ്രതീക്ഷിക്കുന്നു. റിസര്‍വ് ബാങ്കിന്റെ 'യെസ് ബാങ്ക് ലിമിറ്റഡ് പുനര്‍നിര്‍മ്മാണ പദ്ധതി 2020' പ്രകാരം, ഒരു ഓഹരിയ്ക്ക് 10 രൂപയെന്ന നിരക്കില്‍ യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ എസ്ബിഐ ഏറ്റെടുക്കും.
യെസ് ബാങ്ക് പ്രതിസന്ധി: നിക്ഷേപകർ അവഗണിച്ച മുന്നറിയിപ്പുകൾ, ഇനി അറിയേണ്ട കാര്യങ്ങൾ
യെസ് ബാങ്കിലെ ഓഹരികള്‍ ഏറ്റെടുക്കാന്‍ 23 നിക്ഷേപകര്‍ക്ക് വരെ താല്‍പ്പര്യമുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ ശനിയാഴ്ച അറിയിച്ചു. യെസ് ബാങ്കില്‍ 10,000 കോടി രൂപവരെ നിക്ഷേപിക്കാന്‍ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും റിസര്‍വ് ബാങ്കും സമാന തുകയുടെ പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.