തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി കോഴി വില ഇരുന്നൂറും കടന്ന് കുതിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് കോഴി വില ഇത്രയും ഉയരുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 200 രൂപയായിരുന്ന കോഴി വില ഇപ്പോൾ 230 ആയി ഉയർന്നു. റമദാൻ ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ടാണ് കോഴി വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നത്.
സാധാരണ ഗതിയിൽ ഏപ്രിൽ-മേയ് മാസങ്ങളിൽ ഇറച്ചി കോഴി വില കുറയുന്നതാണ് പതിവെങ്കിലും ഇത്തവണ വില കുത്തനെ ഉയരുകയായിരുന്നു. കോഴിത്തീറ്റയിലുണ്ടായ വിലവർധനവും വേനൽ ചൂട് കനത്തതും കോഴി ഫാമുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇത് ഉൽപാദനം കുറയാനും വില കൂടാനും കാരണമായി.
ഉൽപാദന ചെലവും കൂടി. നിലവില്‍ കേരളത്തിലെ ഫാമുകളില്‍ 50 മുതല്‍ 60 രൂപ വിലയുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി തീറ്റ,മരുന്ന് തുടങ്ങിയ ചിലവുകള്‍ വഹിച്ച് വില്പനയ്ക്കായി തയ്യാറാക്കുന്നതിന് 100 രൂപയ്ക്ക് മുകളില്‍ ചെലവ് വരുമെന്ന് ഫാം ഉടമകൾ പറയുന്നു. ചില്ലറ വ്യാപാരികളുടെ ചെലവുകളും കണക്കാക്കുമ്പോള്‍ കോഴി വിലയിലെ വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് ഇടനിലക്കാരായ വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ കോഴി ഫാമുകളുടെ എണ്ണം കൂടിയത് അന്യസംസ്ഥാനങ്ങളി നിന്നുള്ള ഇറച്ചി കോഴിയുടെ വരവ് കുറച്ചിരുന്നു. ഇതോടൊപ്പം പെട്രോൾ-ഡീസൽ വിലിയിലുണ്ടായ വർധനവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചി കോഴിയുടെ വില കൂടാൻ കാരണമായി. ചൂടുകാലമാണെങ്കിലും കോഴിയിറച്ചിയ്ക്കുള്ള ഡിമാന്‍ഡിന് കുറവൊന്നും ഇല്ല. മീനിനേക്കാള്‍ ലാഭമാണ് ഇറച്ചി എന്നാണ് പലരും പറയുന്നത്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത ഇല്ലാതായതും വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട് എന്നും ചില വ്യാപാരികള്‍ പറയുന്നു.