കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഹരി വിപണിയിൽ തുടർച്ചയായി കണ്ടുവരുന്ന പ്രവണതയാണ് ഏറ്റക്കുറച്ചിലുകൾ. ഇന്നും നേട്ടത്തില്‍ തന്നെയാണ് ഇന്ത്യന്‍ വിപണി ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. ഇത് വീണ്ടും ഉയരുകയും പിന്നീട് താഴുകയും ചെയ്തു. വിൽപ്പന സമ്മർദ്ദമാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
തിങ്കളാഴ്ച വിപണിയിൽ നേട്ടത്തിന് കാരണമായ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികൾ ഇന്ന് താഴേക്ക് പതിക്കുന്നതായിരുന്നു കണ്ടത്. അതേസമയം ഇന്നലെ താഴ്ന്ന സ്റ്റീൽ, മെറ്റൽ ഓഹരികൾ പലതും ഇന്നു രാവിലെ കയറി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ മുഴുവന്‍ നേട്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.3 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തുന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടുന്ന പ്രകടനമാണ് രാവിലെ കാണുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവും വീതം നേട്ടം പങ്കിടുന്നു.
കേരളത്തിൽ നിന്നുള്ള ബാങ്കുകളുടെ ഓഹരി വില ഇന്നു ചെറിയ തോതിൽ കയറി. ഫെഡറൽ ബാങ്ക് ഓഹരി അൽപം താണു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു, ജെഎസ്പിഎൽ, സെയിൽ, എൻഎംഡിസി തുടങ്ങിയ ഓഹരികൾ രാവിലെ ഉയർന്നു. ഹിൻഡാൽകോ, വേദാന്ത, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയും ഉയർന്നു. വാഹന വിൽപനയിൽ ഗണ്യമായ കുറവുണ്ടാകുമെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും വാഹന ഓഹരികൾ ഇന്ന് ഉയർന്നു.