രാജ്യത്തുടനീളം ഉളളി ഉപഭോക്താക്കളെ കരയിച്ച് കൊണ്ടിരിക്കുകയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉളളി വില ഇത്തരത്തില്‍ കുതിച്ചുയരുന്നത്. മുംബൈ, പൂനെ പോലുളള നഗരങ്ങളില്‍ ഉളളി വില കിലോയ്ക്ക് നൂറ് രൂപ വരെ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ദില്ലി പോലുളള ഇടങ്ങളില്‍ കിലോയ്ക്ക് 50 രൂപയാണ് ഉളളി വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.61 ശതമാനം ആണ് ഇക്കുറി ഉളളി വില ഉയര്‍ന്നിരിക്കുന്നതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.
ബീഹാര്‍ അടക്കം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനങ്ങളില്‍ ഉള്ളി ഒരു പ്രധാന രാഷ്ട്രീയ വിഷയം കൂടിയാണ്. ഉളളി വില റോക്കറ്റ് പോലെ ഉയരാനുളള ചില കാരണങ്ങളാണ് നാഷണല്‍ ഹോര്‍ടികള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ആയ ഡോ. പികെ ഗുപ്ത മുന്നോട്ട് വെയ്ക്കുന്നത്.
ഉളളി കൃഷിയുടെ കേന്ദ്രങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് പ്രദേശങ്ങളില്‍ മഴ വിളകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഡോ. ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഉളളി വിത്തുകളുടെ ലഭ്യതക്കുറവാണ് രണ്ടാമത്തെ കാരണം. കഴിഞ്ഞ വര്‍ഷം റാബി വിളയ്ക്കും ഇക്കുറി വേനല്‍കാല കൃഷിക്കും വിത്തുകളുടെ ദൗര്‍ലബ്യമുണ്ടായിരുന്നു. ഈ വര്‍ഷവും വിത്തുകളുടെ ക്ഷാമം ഉണ്ടെന്നും ഡോ. ഗുപ്ത പറയുന്നു..
കഴിഞ്ഞ വര്‍ഷം വില കൂടിയതിന് പിന്നാലെ ഭൂരിപക്ഷം കര്‍ഷകരും വിത്ത് സൂക്ഷിക്കാതെ വിള വില്‍പന നടത്തുകയായിരുന്നു. ഇതാണ് വിത്ത് ക്ഷാമത്തിന് കാരണമായത്. പത്ത് ശതമാനത്തോളമാണ് വിത്ത് ക്ഷാമം. മഴയത്ത് അധികമായി കാണുന്ന കീടങ്ങളും ഉള്ളി കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയാണ് 70 ശതമാനം ഖാരിഫ് ഉളളി വിളകളേയും ബാധിച്ചത്. വേനലവസാന കാലത്തുളള മഴ മഹാരാഷ്ട്രയിലും ഗുജറാത്തിലും കൃഷിയെ ബാധിച്ചു. വിപണിയിലേക്ക് വളരെ കുറവ് മാത്രമേ ഉളളി എത്തുന്നുളളൂ. കര്‍ണാകടത്തിലും ആന്ധ്ര പ്രദേശിലും മഴ വില്ലനായതോടെ രാജ്യത്തെ മുഴുവന്‍ വിപണിയിലേക്കും ഉളളി എത്തിക്കേണ്ടത് നാസിക് മേഖലയില്‍ നിന്നായതും വില ഉയരാന്‍ കാരണമായി.