മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 53,000 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പന നാളെ (മെയ് 20ന്) ആരംഭിക്കും. ഇന്ത്യയിലെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പനയാണിത്. 2020 ജൂൺ 3ന് വിൽപ്പന അവസാനിക്കും.
1:15 അനുപാതത്തിലായിരിക്കും അവകാശ ഓഹരികള്‍ ലഭ്യമാക്കുക. അതായത് നിലവില്‍ റിലന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവർക്ക് ഒരു ഓഹരി വീതം ലഭിക്കും. ഓഹരി വില 1,257 രൂപ ആയിരിക്കും. നിലവിലെ ഓഹരി വിലയില്‍ നിന്ന് 14 ശതമാനം ഇളവോടെയാണ് ഓഹരികൾ നാളെ മുതൽ ലഭ്യമാക്കുന്നത്. അവകാശ ഓഹരി വില്‍പ്പനയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിൽപ്പന തുടങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അവകാശ ഓഹരി വില്‍പ്പന സമിതിയുടെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചിരുന്നു.
ഇനി വാട്ട്‌സ്ആപ്പിലൂടെയും സാധനങ്ങൾ വാങ്ങാം, ജിയോമാർട്ട് തുറന്നു; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ആർഐഎലിനെ സീറോ ഡെറ്റ് കമ്പനിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് അവകാശ ഓഹരി വിൽപ്പന. മൊത്തം ഓഹരി വിലയിൽ 25 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ സമയത്ത് നൽകേണ്ടതുണ്ട്. ബാക്കി യഥാക്രമം 2021 മെയ്, 2021 നവംബർ മാസങ്ങളിൽ രണ്ട് തവണയായി നിക്ഷേപിക്കാമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. അതായത് ഒരു ഓഹരിക്ക് 314.25 രൂപ വീതവും ബാക്കി 942.75 രൂപ കമ്പനി നിശ്ചയിക്കുന്ന പ്രകാരം ഒന്നോ അതിലധികമോ തവണയായും നല്‍കാം.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഉടമ മുകേഷ് അംബാനി 2021 മാർച്ചോടെ റിലയൻസ് ഇൻഡസ്ട്രീസിനെ കടമില്ലാത്ത ("സീറോ ഡെറ്റ്") കമ്പനിയാക്കി മാറ്റുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് അവകാശ ഓഹരി വിൽപ്പനയും.
ഫെയ്‌സ്ബുക്കുമായി കൈക്കോര്‍ക്കുന്നു, ചൈനീസ് ആപ്പുകള്‍ക്ക് മറുപടി നല്‍കാന്‍ റിലയന്‍സ്