ദില്ലി: കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധിയെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സാമ്പത്തിക മേഖലയെ കൂടി കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നടപടികളുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. കയറ്റുമതിക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസ നടപടികളാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്നും എടുക്കാവുന്ന വായ്പയുടെ തോത് 30 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിദേശ ഇടപാടുകാര്‍ക്ക് വിറ്റ ചരക്കുകളുടെയും സോഫ്റ്റ് വെയറുകളുടെയും പണം ശേഖരിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ 9 മാസമാണ് കണക്കുകള്‍ അവസാനിപ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. ഇത് 15 മാസമായി വര്‍ധിപ്പിച്ചു. ഇതോടെ കൊറോണ പടര്‍ന്ന് പിടിച്ച രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പണം നേടാന്‍ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഈ ഇളവുകള്‍ ഭാവിയില്‍ ഇടപാടുകാരുമായി ബന്ധം ഉറപ്പിക്കാനും സഹായകമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വ്യവസായ രംഗത്ത് ക്രമാനുഗതമായി ഉണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ ബാങ്കുകള്‍ സൂക്ഷിക്കുന്ന കൗണ്ടര്‍ സൈക്ലിക്കല്‍ മൂലധന ശേഖരം ഇപ്പോള്‍ ഉണ്ടാക്കേണതില്ലെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു.
കാശിന് അത്യാവശ്യമുണ്ടോ? വെറും 3 ദിവസത്തിനുള്ളിൽ പിഎഫിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെ?
കൊറോണക്കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കെിലെടുത്ത് വെള്ളിയാഴ്ച പലിശ നിരക്കുകളും റിസര്‍വ് ബാങ്ക് കുറച്ചിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്ക് 5.14 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായും വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്ക് നാലു ശതമാനമായും ആണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകള്‍ കുറയും. ഇതിന് പുറമേ എല്ലാ നിശ്ചിതകാല വായ്പകള്‍ക്കും മൂന്നുമാസം മൊറട്ടോറിയവും പ്രഖ്യാപിച്ചു. വാണിജ്യ, പ്രാദേശിക, എന്‍ബിഎഫ്സി വായ്പകള്‍ക്കാണ് മൂന്നു മാസം മൊറട്ടോറിയം ലഭിക്കുക. മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അടുത്ത മൂന്നു മാസം വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്നും വായ്പാ അടവുകള്‍ക്കായി പണം പിന്‍വലിക്കപ്പെടില്ല. മൂന്നു മാസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയപടിതന്നെ തുടരും. എന്തായാലും റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നുണ്ട്. മൊറട്ടോറിയം അക്കൌണ്ട് ഉടമകളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.