ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെ ഡിജിറ്റൽ സേവനങ്ങൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനോട് വിശദീകരണം തേടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾ നേരിട്ട മൂന്നാമത്തെ ഡിജിറ്റൽ സേവന തടസ്സമാണിത്. സോഷ്യൽ മീഡിയയിലൂടെ പല ഉപഭോക്താക്കളും തടസ്സം നേരിട്ട വിവരം വെളിപ്പെടുത്തിയിരുന്നു.
തടസ്സം
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് യുപിഐ ഇടപാടുകൾ, എടിഎം, കാർഡ് ഇടപാടുകൾ എന്നിവ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഡാറ്റാ സെന്റർ തകരാറിന് പിന്നിലെ കാരണങ്ങളാണ് റിസർവ് ബാങ്ക് അന്വേഷിച്ചത്. ബാങ്ക് സമർപ്പിച്ച റിപ്പോർട്ടിനെ ആശ്രയിച്ച്, ഒരു ആഭ്യന്തര റിസർവ് ബാങ്ക് സംഘം ഇത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ആർബിഐ പരിശോധന
കഴിഞ്ഞ തവണ ബാങ്ക് പ്രോസസ്സുകളും സിസ്റ്റങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടും രണ്ട് വർഷത്തിനുള്ളിൽ മൂന്ന് വലിയ തടസ്സം നേരിട്ടതാണ് ആശങ്ക സൃഷ്ടിക്കുന്നത്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് എച്ച്ടിഎഫ്സി ബാങ്കും ആർബിഐയും ഇതുവരെ പ്രതികരിച്ചില്ല. പ്രശ്നം പരിശോധിക്കാൻ ആർബിഐ ടീം എച്ച്ഡിഎഫ്‌സി ബാങ്ക് ഡാറ്റാ സെന്റർ സന്ദർശിക്കാൻ സാധ്യതയുണ്ട്.
മുൻ വർഷങ്ങളിലെ തകരാർ
സേവനങ്ങൾ പുന: സ്ഥാപിച്ചെങ്കിലും ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് ബാങ്ക് ട്വീറ്റ് ചെയ്തിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കഴിഞ്ഞ വർഷം ഡിസംബറിലും തകരാറിലായിരുന്നു. ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ നെറ്റ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ 48 മണിക്കൂറിലധികം തകരാറിലാക്കിയിരുന്നു. പുതിയ പതിപ്പ് പുറത്തിറക്കുന്നതിനിടെ 2018ലും ബാങ്ക് മൊബൈൽ ആപ്ലിക്കേഷനിൽ സമാനമായ തകരാർ നേരിട്ടിരുന്നു.
തടസ്സത്തിന് കാരണം
ആർബിഐ ടീം ഡാറ്റാ സെന്റർ സന്ദർശിച്ച് എന്താണ് തെറ്റ് സംഭവിച്ചതെന്ന് പരിശോധിക്കുകയും തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്രയും വലിയ ബാങ്കിന് പതിവായി തകരാറുകൾ നേരിടേണ്ടി വരുന്നത് ആശ്ചര്യമാണെന്ന് ചില ഉപഭോക്താക്കൾ പറഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രധാന ഡാറ്റാ സെന്ററുകളിൽ വൈദ്യുതി തടസ്സം നേരിട്ടതാണ് തകരാറിന് കാരണമെന്ന് ചില ബിസിനസ്സ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്രയും വലിയ ബാങ്കിന് വൈദ്യുതി തടസ്സം നേരിടാനുള്ള ബാക്കപ്പ് പവർ ഇല്ലാത്തത് എന്തുകൊണ്ടാണെന്നത് ഉപഭോക്താക്കളിൽ സംശയം ജനിപ്പിക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്
സെപ്റ്റംബർ 30 വരെ 2,848 നഗരങ്ങളിലായി 15,292 എടിഎമ്മുകൾ ബാങ്കിനുണ്ട്. 14.9 മില്യൺ ക്രെഡിറ്റ് കാർഡുകളും 33.8 മില്യൺ ഡെബിറ്റ് കാർഡുകളും ഉപഭോക്താക്കൾക്കുണ്ടെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications