ദില്ലി: വരുമാന കമ്മി നികത്തുന്നതിന് 14 സംസ്ഥാനങ്ങൾക്ക് 6,194.09 കോടി കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം സ്വരൂപിക്കുന്ന മൊത്തം വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരുന്നതും നേരിട്ട് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമായ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പിഡിആർഡി) ഗ്രാന്റിന്റെ പന്ത്രണ്ടാമത്തെതും അവസാനത്തെതുമായ ഗഡുവായ 6,194.09 കോടി രൂപയാണ് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്.
ഈ ഗഡു അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷം ആകെ 74,340 കോടി രൂപ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി അർഹതയുള്ള സംസ്ഥാനങ്ങൾക്ക് നൽകി.ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിക്കുന്നത്.വരുമാന വിഭജനത്തിനു ശേഷമുള്ള സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ട് കമ്മി നികത്താൻ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്.
പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിച്ചതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും കേന്ദ്രം പുറത്തുവിട്ടു. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 19-ാം പ്രതിവാര ഗഡുവായ 2,104 കോടി രൂപയും കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനങ്ങല്‍ക്ക് കൈമാറിയിരുന്നു. ഇതിൽ 2,103.95 കോടി രൂപ 7 സംസ്ഥാനങ്ങൾക്കും 0.05 കോടി രൂപ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് അനുവദിച്ചത്.
ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 96 ശതമാനവും സംസ്ഥാനങ്ങൾക്കും, നിയമ നിർമ്മാണ സഭകൾ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതിൽ 97,242.03 കോടി രൂപ സംസ്ഥാനങ്ങൾക്കും, 8,861.97 കോടി രൂപ നിയമ നിർമ്മാണ സഭകൾ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായാണ് നൽകിയത്.