ദില്ലി: വാട്‌സ്ആപ്പിന് സമാനമായി തൽക്ഷണം സന്ദേശമയയ്‌ക്കാൻ ഇൻസ്റ്റന്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ. സന്ദേശ് എന്ന പേരിലാണ് സർക്കാർ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. നിലവിൽ ആപ്പിൾ പ്ലേ സ്റ്റോറിൽ മാത്രമാണ് സന്ദേശ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമായിത്തുടങ്ങിയിട്ടില്ല.
എന്നാൽ സന്ദേശ് ആപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ജിംസിൽ നിന്ന് ആപ്പിന്റെ എപികെ ഫയൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ആൻഡ്രോയ്ഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറക്കിയിട്ടുള്ള മൊബൈലുകളിലുമാണ് ആപ്പ് പ്രവർത്തിക്കുക. ഐഒഎസ് ഉപയോക്താക്കളാണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകി ലോഗിൻ ചെയ്ത ശേഷമാണ് ഉപയോഗിക്കേണ്ടത്.
സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിന് വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ഇതിനെല്ലാം ശേഷമാണ് ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വാട്സ്ആപ്പിന് സമാനമായ ആപ്പ് സർക്കാർ പുറത്തിറക്കുന്നത്. ജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ആപ്പ്.
വാട്സ്ആപ്പിലേത് പോലെ എൻഡു എൻഡ് എൻക്രിപ്ഷൻ സംവിധാനമാണ് സന്ദേശ് ആപ്പിലുമുള്ളത്. മെസേജുകൾക്ക് പുറമേ ഫോട്ടോകൾ, വീഡിയോ, കോണ്ടാക്ട് എന്നിവ അയയ്ക്കാൻ സാധിക്കും. ഇതിന് പുറമേ ഗ്രൂപ്പ് ചാറ്റ് സംവിധാനവും ആപ്പിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കും വ്യക്തിഗത ഉപയോക്താക്കൾക്കും സാൻഡെസ് അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും. സൈൻ അപ്പ് ചെയ്യുന്നതിന് ഇതിന് ഒരു മൊബൈൽ നമ്പറോ സർക്കാർ ഇമെയിൽ ഐഡിയോ ആവശ്യമാണ്. സൈൻ അപ്പ് ചെയ്‌തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും ഒപ്പം പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനും അല്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും പോലുള്ള മൾട്ടിമീഡിയ ഉള്ളടക്കം അയയ്‌ക്കാനും കഴിയുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്.