എത്രയും വേഗം 62000 കോടി രൂപ (8.43 ബില്യൺ ഡോളർ) നൽകണമെന്ന് വ്യവസായി സുബ്രത റോയിയോട് നിർദ്ദേശിക്കണമെന്നും വഴങ്ങുന്നില്ലെങ്കിൽ പരോൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ സെബി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സഹാറ ഇന്ത്യ പരിവാർ ഗ്രൂപ്പിന്റെ രണ്ടു കമ്പനികൾക്കും ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കുമായി പലിശയടക്കം 62600 കോടി രൂപയാണ് കുടിശ്ശികയായുള്ളതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു.
ബാധ്യത
62,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. എട്ട് വർഷം മുമ്പ് അടയ്ക്കാൻ ഉത്തരവിട്ട 25,700 കോടിയായിരുന്ന ബാധ്യതയാണ് ഇപ്പോൾ 62,000 കോടി രൂപയായി ഉയർന്നിരിക്കുന്നത്. സഹാറ ഗ്രൂപ്പ് കമ്പനികൾ സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിക്കുകയും 3.5 ബില്യൺ ഡോളറിലധികം നിയമവിരുദ്ധമായി സമാഹരിക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി 2012 ൽ വിധിച്ചു.
പരാതി
നാലര വർഷം മുൻപ് റോഷൻ ലാൽ എന്ന സാധാരണ നിക്ഷേപകൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) നൽകിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകൾ പുറത്തു വരാൻ വഴിതുറന്നത്. പിന്നീട് സെബി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയതു കോടികളുടെ തട്ടിപ്പിന്റെ കഥകളിലേക്കാണ്.
ജയിലിലേയ്ക്ക്
ബാങ്കിംഗ് ഇടപാടുകൾ നടത്താൻ കഴിയാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്ന് പണം സ്വരൂപിച്ചതായി കമ്പനികൾ അറിയിച്ചു. അൻപതോ അതിൽ കൂടുതലോ നിക്ഷേപകരിൽ നിന്നു കടപ്പത്രങ്ങൾ വഴി പണം സമാഹരിക്കാൻ സെബി അനുമതി വേണമെന്ന നിയമം നിലനിൽക്കെയാണു ഗ്രൂപ്പ് അനുമതിയില്ലാതെ വൻതോതിൽ പണം സമാഹരിച്ചത്. എന്നാൽ സെബിക്ക് നിക്ഷേപകരെ കണ്ടെത്താൻ കഴിഞ്ഞില്ല. സഹാറ ഗ്രൂപ്പ് പണം നൽകാതിരുന്നതോടെ കോടതി റോയിയെ ജയിലിലടച്ചു.
സഹാറ ഗ്രൂപ്പ് പ്രസ്താവന
സെബിയുടെ ആവശ്യം തികച്ചും തെറ്റാണെന്ന് സഹാറ ഗ്രൂപ്പ് വ്യാഴാഴ്ച ഇമെയിൽ ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. സെബി 15% പലിശയാണ് ഈടാക്കിയിരിക്കുന്നത്. കമ്പനികൾ ഇതിനകം തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
നെറ്റ്ഫ്ലിക്സ് സീരീസ്
നെറ്റ്ഫ്ലിക്സ് സീരീസ് ആയ ബാഡ് ബോയ് ബില്യണയേഴ്സിൽ റോയിയുടെ തകർച്ചയുടെ കഥ അവതരിപ്പിച്ചിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിലെ ബിസിനസ്സ് വ്യവസായികളുടെ തകർച്ചയുടെ കഥ പറയുന്ന സീരീസാണ് ബാഡ് ബോയ് ബില്യണയേഴ്സ്. വിവിധ സമയങ്ങളിൽ എയർലൈൻ, ഫോർമുല വൺ ടീം, ക്രിക്കറ്റ് ടീം, ലണ്ടനിലെയും ന്യൂയോർക്കിലെയും ഹോട്ടലുകൾ, ധനകാര്യ കമ്പനികൾ എന്നിവ സ്വന്തമാക്കിയിരുന്ന റോയ് രണ്ടുവർഷത്തോളം ജയിലിൽ കഴിയുകയും നിലവിൽ 2016 മുതൽ പരോളിൽ കഴിയുകയുമാണ്.
കേസ് പരിഗണിക്കുന്നത് എപ്പോൾ?
റോയ് ഇതുവരെ 15000 കോടി രൂപ നിക്ഷേപിച്ചതായി സെബി കോടതിയിൽ വ്യക്തമാക്കി. കേസ് ഇനി എപ്പോൾ പരിഗണിക്കുമെന്ന് കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications