ലഖ്‌നൗ-ഡൽഹി തേജസ് എക്‌സ്‌പ്രസിന് ശേഷം വീണ്ടും സ്വകാര്യ ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐആർസിടിസി. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ ജനുവരിയിൽ ആരംഭിക്കും. അഹമ്മദാബാദ്-മുംബൈ പാതയിലായിരിക്കും പുതിയ സ്വകാര്യ ട്രെയിനിന്റെ യാത്ര. ഈ വർഷം ഒക്ടോബറിൽ ഫ്ലാഗുചെയ്ത ഐആർസിടിസി ലഖ്‌നൗ-ഡൽഹി തേജസ് എക്സ്‌പ്രസിലേത് പോലെ തന്നെ യാത്രക്കാർക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളായിരിക്കും അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസിലും ഒരുക്കുക. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) മേൽനോട്ടത്തിലായിരിക്കും പുതിയ സ്വകാര്യ ട്രെയിൽ സർവീസ് നടത്തുക.
മാസങ്ങൾക്ക് മുമ്പ് തന്നെ വരാനിരിക്കുന്ന അഹമ്മദാബാദ്-മുംബൈ തേജസ് എക്‌സ്‌പ്രസ് ട്രെയിനിന് വേണ്ടി ഒരു താൽക്കാലിക ഷെഡ്യൂൾ ഐആർസിടിസി നൽകിയിരുന്നു. ഈ ഷെഡ്യൂൾ അനുസരിച്ച് ആറ് മണിക്കൂർ മുപ്പത് മിനിറ്റിനുള്ളിൽ തേജസ് എക്‌സ്‌പ്രസ് അഹമ്മദാബാദിൽ നിന്ന് മുംബൈലെത്തും. രാവിലെ 6.40-ന് അഹമ്മദാബാദ് ജംഗ്‌ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ ഉച്ചയ്‌ക്ക് 1.10-ന് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അതേ ദിവസം 3:40-ന് മുംബൈയിൽ നിന്ന് മടങ്ങി രാത്രി 9:55-ന് അഹമ്മദാബാദ് ജംഗ്ഷനിൽ തിരിച്ചെത്തുന്ന വിധമാണ് ടെയിനിന്റെ സമയക്രമം. വഡോദരയിലും സൂററ്റിലുമാണ് വണ്ടിക്ക് സ്‌റ്റോപ്പുകളുണ്ടായിരിക്കുക. ആഴ്ചയിൽ ആറ് ദിവസം അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ് സർവീസ് നടത്തുന്നതാണ്.
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം രേഖപ്പെടുത്തേണ്ടതുണ്ടോ?
മികച്ച നിലവാരത്തിലുള്ള ശീതികരിച്ച കോച്ചുകൾക്കൊപ്പം സിസിടിവി ക്യാമറ, ബയോ ടോയിലറ്റ്, എൽസിഡി ടിവി, ഓട്ടോമാറ്റിക് ഡോർ, പ്രത്യേക മൊബൈൽ ചാർജിംഗ് പോയിന്റ്, റീഡിംഗ് ലൈറ്റ് തുടങ്ങി നിരവധി നൂതന സൗകര്യങ്ങൾ അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസിലും ഒരുക്കും. വിമാന യാത്രയ്‌ക്ക് സമാനമായ രീതിയിൽ ജോലിക്കാർ യാത്രക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകും. ജനുവരിയിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.