ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സിയുടെ പുതിയ സിഇഓ ആയി ശശിധര്‍ ജഗദീശൻ നിയമിതനാകുമെന്ന് റിപ്പോര്‍ട്ടുകൾ. ഒക്ടോബറിൽ ആദിത്യ പുരി സ്ഥാനമൊഴിയുമ്പോൾ ശശിധര്‍ ജഗദീശനെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ജഗദീശന്റെ പേര് ഇന്നലെ രാത്രി റിസർവ് ബാങ്ക് അംഗീകരിച്ചതായും ഇതുസംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ശശിധര്‍ ജഗദീശൻ, ഭാവേഷ് സവേരി, കൈസാദ് ഭരുച്ച എന്നിവരാണ് ആദിത്യ പുരിയുടെ പിൻഗാമിയാകാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1996 ൽ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ചേർന്ന 55 കാരനായ ജഗദീശൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
കാല്‍നൂറ്റാണ്ടിലേറെ എച്ച്ഡിഎഫ്‌സിക്ക് വേണ്ടി പ്രയത്‌നിച്ച പുരി 70ാം വയസ്സിലാണ് എച്ച്‌ഡിഎഫ്‌സിയില്‍ നിന്നും പടിയിറങ്ങുന്നത്. സ്വകാര്യ ബാങ്ക് നേതൃത്വങ്ങള്‍ക്ക് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന റിട്ടയര്‍മെന്റ് പ്രായപരിധിയാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒരു ബാങ്കിന്റെ സിഇഒ പദവി അലങ്കരിച്ചു എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
29 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ശശിധർ ജഗദീശൻ ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സസ്, ലീഗൽ & സെക്രട്ടേറിയൽ, അഡ്മിനിസ്ട്രേഷൻ, ഇൻഫ്രാസ്ട്രക്ചർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി തുടങ്ങിയ വകുപ്പുകളുടെ തലവനായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബാങ്കിന്റെ വളർച്ചാ പാതയെ പിന്തുണയ്ക്കുന്നതിൽ ശശിധര്‍ ജഗദീശൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മുംബൈയിൽ ഡച്ച് ബാങ്കിലെ കൺട്രി ഫിനാൻഷ്യൽ കൺട്രോൾ ഡിവിഷനിലെ സീനിയർ ഓഫീസറായിരുന്നു.