ദില്ലി: ടാറ്റാ ഗ്രൂപ്പിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് എസ്പി ഗ്രൂപ്പ്. സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടാറ്റാ ഗ്രൂപ്പിന്‍റെ നടപടി ശരിവെച്ചുകൊണ്ടുള്ള വിധിക്കെതിരായി എസ്പി ഗ്രൂപ്പ് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. ടാറ്റ ഗ്രൂപ്പും സൈറസ് മിസ്ത്രിയെ തമ്മിലുള്ള അഞ്ച് വർഷമായി തുടരുന്ന കേസിൽ കഴിഞ്ഞ മാര്‍ച്ച് 26 നായിരുന്നു ടാറ്റാ ഗ്രൂപ്പിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
എസ്പി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രിയെ ടാറ്റ സൺസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയിലെ ശ്രദ്ധേയമായ കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങളായിരുന്നു.
ടാറ്റാ ഗ്രൂപ്പിന് അനുകുലമായി വിധി പറഞ്ഞെങ്കില്‍ കേസില്‍ റിവ്യൂ ഹര്‍ജി നല്‍കാമെന്ന കാര്യവും കോടതി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് എസ്പി ഗ്രൂപ്പ് ടാറ്റാ ഗ്രൂപ്പിനെതിരായ നിയമ പോരാട്ടം തുടരാന്‍ തീരുമാനിച്ചത്. 2016 ഒക്ടോബറിൽ നടന്ന ബോർഡ് മീറ്റിംഗിലായിരുന്നു സൈറസ് മിസ്ട്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ഇതിനെതിരെ സൈറസ് മിസ്ട്രി നല്‍കിയ പരാതിയെ തുടര്‍ന്ന് 2018 ഡിസംബര്‍ 18 ന് നാഷണൽ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണൽ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് പുനിര്‍നിയമിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ടാറ്റ സൺസും രത്തൻ ടാറ്റയും സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മാര്‍ച്ചില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി മിസ്ട്രി കുടുംബത്തിനും ബാക്കിയുള്ള ടാറ്റാ കുടുംബത്തിനും സ്വന്തമാണ്. കേസ് തുടരുന്നതോടെ ഇതിന്‍റെ മൂല്യ നിര്‍ണ്ണയം ഉള്‍പ്പടേയുള്ള ശ്രമകരമായ ഘട്ടത്തിലേക്ക് കടക്കേണ്ടി വരും.