രാജ്യത്തുടനീളം മദ്യവിൽപ്പനയ്ക്കുള്ള നിയന്ത്രണം നീക്കി ഒരു ദിവസം പിന്നിട്ടപ്പോഴേയ്ക്കും ഡൽഹി സർക്കാർ ഇന്ന് മുതൽ മുതൽ മദ്യത്തിന്റെ പരമാവധി ചില്ലറ വിൽപ്പന വിലയ്ക്ക് (എംആർപി) 70 ശതമാനം പ്രത്യേക കൊറോണ വൈറസ് നികുതി ഏർപ്പെടുത്തി. ഇതു സംബന്ധിച്ച് ഡൽഹി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ചില്ലറ വിൽപ്പന അടക്കമുള്ള എല്ലാ വിഭാഗത്തിലുമുള്ള മദ്യത്തിനും പരമാവധി ചില്ലറ വിൽപ്പന വിലയുടെ 70 ശതമാനം വരെ പ്രത്യേക കൊറോണ വൈറസ് ഫീസ് ഈടാക്കും.
വില കുത്തനെ ഉയരും
100 രൂപ വില വരുന്ന ഒരു കുപ്പി മദ്യത്തിന് ഇതോടെ 170 രൂപ വില വരും. വിൽപ്പനയിലൂടെ ശേഖരിക്കുന്ന പ്രത്യേക കൊറോണ ഫീസ് പ്രതിവാര അടിസ്ഥാനത്തിൽ സർക്കാരിന് നൽകണമെന്നും മെയ് 4ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മദ്യവിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിന്റെ പകർപ്പ് മദ്യ വിൽപ്പന ശാലകൾക്ക് മുന്നിൽ എല്ലാ വെണ്ടുകളിലും പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് എക്സൈസ് വകുപ്പ് കൂട്ടിച്ചേർത്തു
കേന്ദ്ര ഉത്തരവിനെ തുടർന്ന്
മെയ് നാലിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പരിഗണിച്ചതെന്ന് പി.ടി.ഐ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 4 നും മെയ് 18 നും ഇടയിൽ രാജ്യത്ത് മൂന്നാമത്തെ ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും മദ്യ വിൽപ്പന ശാലകൾ തുറക്കാൻ ഇളവ് അനുവദിക്കുകയും ചെയ്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. പല സംസ്ഥാനങ്ങളിലും മെയ് നാലിന് മദ്യവിൽപ്പനശാലകൾ തുറന്നു. എന്നാൽ കേരളത്തിൽ മദ്യശാലകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ് പിണറായി സർക്കാർ.
മുന്നറിയിപ്പ്
ആളുകൾ മദ്യവിൽപ്പനശാലകളിലേക്ക് ഒഴുകിയെത്തിയതോടെ, സാമൂഹ്യ അകലം ഉറപ്പാക്കേണ്ട ബാധ്യത വ്യക്തിഗത കടയുടമകൾക്കുണ്ടാകുമെന്നും ലംഘനങ്ങൾ കട അടയ്ക്കുന്നതിനോ കടകൾ തുറന്നിരിക്കാനുള്ള ഇളവ് പിൻവലിക്കുന്നതിനോ കാരണമാകുമെന്നും കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് മദ്യ വിൽപ്പനയിലൂടെയുള്ള വരുമാനത്തെ സാരമായി ബാധിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
കേരളത്തിന്റെ നിലപാട്
കേരളത്തിൽ മദ്യശാലകൾ ഉടൻ തുറക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ഉന്നതതല യോഗത്തിന്റെ തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഉടൻ മദ്യശാലകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.