തനിഷ്ക് ജ്വല്ലറി വീണ്ടും വിവാദത്തിൽ. പടക്കങ്ങൾ നിരോധിക്കാൻ ആഹ്വാനം ചെയ്യുന്ന മറ്റൊരു പരസ്യമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. ട്രോളുകളും വിമർശനങ്ങളും കനത്തതോടെ ഒരു മാസം മുമ്പ് ജ്വല്ലറി ബ്രാൻഡ് മറ്റൊരു പരസ്യ ചിത്രം പിന്‍വലിച്ചിരുന്നു. ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് ഈ പരസ്യത്തിൽ ചിത്രീകരിച്ചിരുന്നത്. ടൈറ്റാൻ ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ ഏകത്വയ്ക്കായി പുറത്തിറക്കിയ പരസ്യമായിരുന്നു ഇത്.
പുതിയ പരസ്യത്തിൽ നടിമാരായ നീന ഗുപ്ത, സയാനി ഗുപ്ത, അലയ എഫ്, നിമ്രത് കൌർ എന്നിവരാണ് അഭിനയിക്കുന്നത്. പരസ്യത്തിൽ ദീപാവലി വേളയിൽ ഇരിക്കുന്നതും സംസാരിക്കുന്നതുമായ നാല് സ്ത്രീകളെയാണ് കാണിക്കുന്നത്. സ്ത്രീകൾ, ദീപാവലി ആഘോഷങ്ങൾക്കായുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് സംസാരിക്കുമ്പോൾ, പടക്കങ്ങൾ നിരോധിക്കണമെന്ന് വാദിക്കുകയും ഈ ഉത്സവ സീസണിൽ കുടുംബവുമായി അടുത്തിടപഴകണമെന്നും അവരോടൊപ്പം സമയം ചെലവഴിക്കണമെന്നുമാണ് ഇവർ സംസാരിക്കുന്നത്.

നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഈ പരസ്യത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് 'പ്രസംഗിക്കാൻ' ശ്രമിക്കുകയാണെന്നാണ് ആരോപണം. മതപരമായ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ ചേരിതിരിക്കാൻ ബ്രാൻഡ് ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. ചലച്ചിത്ര നിർമ്മാതാവ് വിവേക് രഞ്ജൻ അഗ്നിഹോത്രി പരസ്യം പാരമ്പര്യത്തെ കൊല്ലാൻ ശ്രമിക്കുന്നതായി ആരോപിച്ചു
എന്നാൽ പരസ്യത്തിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഐക്യം, ഒരുമ എന്നിവയെക്കുറിച്ചുള്ള ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നതെന്നും പടക്കങ്ങൾ നിരോധനത്തിനുള്ള ആഹ്വാനം പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയിൽ നിന്നാണെന്നും സർക്കാർ പോലും ഇതിനായി ആളുകളോട് നിർദ്ദേശിക്കുന്നുണ്ടെന്നും ചിലർ ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച തനിഷ്കിന്റെ പരസ്യമായിരുന്നു കഴിഞ്ഞ മാസം പുറത്തിറങ്ങിയത്. ജീവനക്കാരുടെ ജീവൻ വരെ അപകടത്തിലാകുമെന്ന സ്ഥിതി വന്നപ്പോൾ ജ്വല്ലറി ഈ പരസ്യം പിൻവലിക്കുകയായിരുന്നു.


Click it and Unblock the Notifications