കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് മിക്ക ഐടി കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൌകര്യം ഏർപ്പെടുത്തി. ചില കമ്പനികൾ വളരെ എളുപ്പത്തിൽ ഈ രീതിയുമായി പൊരുത്തപ്പെട്ടു. എന്നാൽ മറ്റി ചില കമ്പനികൾ ഇപ്പോഴും പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 20 ശതമാനം തൊഴിലാളികളെ മാത്രം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിച്ചിരുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഇപ്പോൾ 90 ശതമാനം ടീമുകളെയും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുകയാണ്.
സ്ഥിരമായി ഇനി വീട്ടിലിരുന്ന് ജോലി
2025 ഓടെ 75 ശതമാനം അഥവാ ആഗോളതലത്തിൽ 4.48 ലക്ഷം തൊഴിലാളികളെ (ഇന്ത്യയിൽ 3.5 ലക്ഷം ഉൾപ്പെടെ) സ്ഥിരമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്യാവുന്ന 'വർക്ക് ഫ്രം ഹോം' ഓപ്ഷനിലേയ്ക്ക് മാറ്റാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 46 രാജ്യങ്ങളിലായി 448,000 കൺസൾട്ടന്റുകളാണ് ടിസിഎസിനുള്ളത്. 100% ഉൽപാദനക്ഷമത കൈവരിക്കുന്നതിന് ഓഫീസുകളിൽ 25% ത്തിലധികം തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻജി സുബ്രഹ്മണ്യം ബിസിനസ് ടുഡേയോട് വ്യക്തമാക്കി.
പുതിയ മോഡൽ
25/25 എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡൽ നടപ്പാക്കിയാൽ ഓഫീസുകൾക്കും മറ്റും കുറഞ്ഞ സ്ഥലം മതിയാകും. പുതിയ രീതി അനുസരിച്ച് ഓരോ ജോലിക്കാരനും അവരുടെ ജോലി സമയത്തിന്റെ 25 ശതമാനം മാത്രം ഓഫീസിൽ ചെലവഴിച്ചാൽ മതിയാകും. 3.5 ലക്ഷം പേരാണ് ഇന്ത്യയിൽ ടിസിഎസി ജോലി ചെയ്യുന്നത്. ആഗോളതലത്തിൽ ഈ മാറ്റം കൊണ്ടുവരാനാണ് ടിസിഎസ് ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ ജോലിക്കാരുടെ എണ്ണം 4.48 ലക്ഷമാണ്. മഹാമാരിയ്ക്ക് ശേഷം ടിസിഎസി പുതിയ രീതി പ്രായോഗികമാക്കാനാണ് ലക്ഷ്യമിടുന്നത്. 2025 ഓടെ പൂർണമായും ഈ രീതി പിന്തുടരാൻ ആഗ്രഹിക്കുന്നതായി ഈ മോഡലിനെക്കുറിച്ച് അടുത്തിടെ നടത്തിയ ഒരു വിശദീകരണത്തിൽ കമ്പനി പറഞ്ഞു.
സാങ്കേതിക വിദ്യ
സെക്യുർ ബോർഡർലെസ് വർക്ക് സ്പേസുകൾ (എസ്ബിഡബ്ല്യുഎസ്) എന്ന ഓപ്പറേറ്റിംഗ് മോഡലിലൂടെ ടിസിഎസ് 90 ശതമാനം ജീവനക്കാരെയും വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന തരത്തിൽ ജോലിയിലേക്ക് മാറ്റി. എസ്‌ബിഡബ്ല്യുഎസ് 35,000 മീറ്റിംഗുകളും 406,000 കോളുകളും 340 ലക്ഷം സന്ദേശങ്ങളും പ്ലാറ്റ്‌ഫോമിലുടനീളം കണ്ടതായി ജീവനക്കാർക്ക് അയച്ച കത്തിൽ ടിസിഎസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൺസൾട്ടൻസി ഭീമൻ എസ്ബിഡബ്ല്യുഎസ് സൃഷ്ടിക്കുന്നതിന് വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ട്.
ക്രിസ് ഗോപാലകൃഷ്ണൻ
കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്നുള്ള ലോക്ക്ഡൗൺ നീക്കി സ്ഥിതിഗതികൾ സാധാരണ നിലയിലായാലും ലക്ഷക്കണക്കിന് ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ ജീവനക്കാർ വീട്ടിൽ ഇരുന്ന് തന്നെ ജോലി തുടരുമെന്ന് ഐടി വ്യവസായ രംഗത്തെ പ്രമുഖനായ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ കാലയളവിൽ ആളുകളെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതിയിലേയ്ക്ക് മാറ്റാൻ ഐടി വ്യവസായത്തിന് സാധിച്ചതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മുൻ പ്രസിഡന്റു കൂടിയായ അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.