റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിൽ (ആർആർവിഎൽ) നിക്ഷേപിക്കാൻ അമേരിക്കൻ കമ്പനിയായ കാർലൈൽ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 1.5-2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് സൂചന. പ്രമുഖ ഓൺലൈൻ മാധ്യമമായ ലൈവ്മിന്റാണ് ഇടപാടുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കരാർ നടക്കുകയാണെങ്കിൽ, ഇന്ത്യയിലെ റീട്ടെയിൽ മേഖലയിലെ കാർലൈലിന്റെ ആദ്യത്തെ നിക്ഷേപവും ഒരു ഇന്ത്യൻ കമ്പനിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപവും ഇതായിരിക്കും. മുംബൈ ആസ്ഥാനമായുള്ള ആർആർവിഎല്ലിലെ കാർലൈലിന്റെ നിക്ഷേപം ഇപ്പോഴും ചർച്ച ഘട്ടത്തിലാണ്.
ആർആർവിഎല്ലിന്റെ ഒരു യൂണിറ്റായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് രാജ്യവ്യാപകമായി 12,000 സ്റ്റോറുകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീട്ടെയിൽ ബിസിനസ്സാണ്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ്സ് അടുത്തിടെ സ്വന്തമാക്കിയതോടെ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ രംഗത്തെ ഭീമന്മാരായി മാറുകയും നിരവധി വലിയ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. 24,713 കോടി രൂപയ്‌ക്കാണ് ആർആർവിഎല്ലിന്റെ പേരിൽ ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങിയത്. ഇതോടെ ബിഗ് ബസാർ ഷോറൂമുകളെല്ലാം റിലയൻസിന് സ്വന്തമായി.

കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ സിൽവർ ലോക്കിൽ നിന്നും 7,500 കോടി രൂപയുടെ നിക്ഷേപ സമാഹരണം ആർആർവിഎൽ നടത്തിയിരുന്നു. റിലയൻസ് റീട്ടെയിൽ വെൻചേഴ്‌സ് ലിമിറ്റഡിലെ 1.75 ശതമാനം ഓഹരികളാണ് സിൽവർ ലോക്ക് വാങ്ങിയത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസിലും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 1.35 ബില്യണ്‍ ഡോളര്‍ സില്‍വര്‍ ലേക്ക് നിക്ഷേപിച്ചിരുന്നു. കെകെആർ ആൻഡ് കമ്പനി, മുബടാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയിൽ നിന്നും ആർആർവിഎൽ 5 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം സ്വീകരിക്കാൻ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം ലൈവ് മിന്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്‌തിരുന്നു.
റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആമസോൺ ചർച്ചകൾ നടത്തിയെന്നും ഇടപാടുകൾ സംബന്ധിച്ച തുടർ ചർച്ചകൾ നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. 40 ശതമാനം ഓഹരി ആമസോണിന് വിൽക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications