തിരുവനന്തപുരം: നിങ്ങൾ വാങ്ങുന്ന ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് എങ്ങനെ അറിയാം? സമ്മാനത്തിനായി ഹാജരാക്കുന്ന ടിക്കറ്റിന്റെ നമ്പർ തിരുത്തിയതല്ല എന്ന് കച്ചവടക്കാർ എങ്ങനെ ഉറപ്പുവരുത്തും? തുടങ്ങിയ നിരവധി സംശയങ്ങള്‍ക്ക് ഒറ്റ മാര്‍ഗത്തിലൂടെ ഉത്തരം നല്‍കാനുള്ള പദ്ധതി ആവിഷ്കരിച്ച് സംസ്ഥാന ലോട്ടറി വകുപ്പ്. ധനമന്ത്രി തോമസ് ഐസക്കാണ് പുതിയ സംവിധാനത്തെ പറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. കേരള ലോട്ടറി പതുക്കെപ്പതുക്കെ സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരള ലോട്ടറി
നിങ്ങൾ വാങ്ങുന്ന ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് എങ്ങനെ അറിയാം? സമ്മാനത്തിനായി ഹാജരാക്കുന്ന ടിക്കറ്റിന്റെ നമ്പർ തിരുത്തിയതല്ല എന്ന് കച്ചവടക്കാർ എങ്ങനെ ഉറപ്പുവരുത്തും?
ഇനിമേൽ ഇതാലോചിച്ച് വിഷമിക്കണ്ട. എല്ലാ ലോട്ടറി ടിക്കറ്റിലും ക്യുആർ കോഡുണ്ട്. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മൊബൈൽ ഫോണിൽ ടിക്കറ്റിന്റെ നമ്പർ തെളിഞ്ഞു വരും.
സെക്യൂരിറ്റി പരിഷ്കാരം
ടിക്കറ്റിലെ വില, ഓഫീസുകളിൽ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതും കൂടാതെ ലോട്ടറിയുടെ റിസൾട്ടും മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഭാഗ്യകേരളം എന്ന പേരിൽ എൻഐസിയാണ് ഇത് നിർമ്മിച്ചത്. പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡു ചെയ്യാം. ഇതോടെ ടിക്കറ്റ് സെക്യൂരിറ്റി പരിഷ്കാരങ്ങൾ സമ്പൂർണമാവുകയാണ്.
ടിക്കറ്റ് പ്രിന്റിംഗ്
ഇതോടൊപ്പം ലോട്ടിസ് എന്ന ഓഫീസ് ഓട്ടോമേഷൻ സോഫ്റ്റുവെയർ ഔപചാരികമായി ലോഞ്ചു ചെയ്തു. വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഓട്ടോമേറ്റു ചെയ്യുന്നതോടൊപ്പം ലോട്ടറി പ്രിന്റിംഗ് പ്രസുകളുമായും ട്രഷറികളുമായും ലോട്ടറി സോഫ്റ്റുവെയർ സംയോജിപ്പിക്കുന്നു. ഇതുവഴി ടിക്കറ്റ് പ്രിന്റിംഗ് സുരക്ഷിതമാക്കുന്നതിനും സമ്മാനാർഹർക്ക് കാലതാമസമില്ലാതെ സമ്മാനം വിതരണം ചെയ്യുന്നതിനും കഴിയും.
ഇ ട്രഷറിയിലൂടെ
ഏജന്റുമാർക്ക് ഓൺലൈൻ ഇ ട്രഷറിയിലൂടെ പണം ഒടുക്കി ഓഫീസുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നതിനും ബാങ്ക് ഗ്യാരണ്ടിയിൽന്മേൽ ഏജന്റുമാർക്ക് ബംബർ ലോട്ടറി ടിക്കറ്റുകൾ വിൽപന നടത്തുന്നതിനും ലോട്ടിസിൽ പ്രൊവിഷൻ നൽകിയിട്ടുണ്ട്. എൻഐസിയാണ് ഈ സോഫ്റ്റുവെയറും നിർമ്മിച്ചിരിക്കുന്നത്. ഇന്ന്, ഭാഗ്യമിത്ര എന്ന പേരിൽ എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന പുതിയ ലോട്ടറി തുടങ്ങി.
100 രൂപ
100 രൂപയാണ് വില. ആദ്യ നറുക്കെടുപ്പ് ഡിസംബർ ആറിന് നടക്കും. അഞ്ചു പേർക്ക് ഒരുകോടി രൂപ വീതം ഒന്നാം സമ്മാനം നൽകുന്നു എന്നതാണ് ഈ ലോട്ടറിയുടെ പ്രത്യേകത. കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസം ലോട്ടറി വരുമാനം 4473 കോടി രൂപ. ഈ വർഷം ഇതേ കാലയളവിൽ വരുമാനം 1290 കോടി രൂപ. കോവിഡാണ് കാരണം. ഇപ്പോൾ പതുക്കെപ്പതുക്കെ ലോട്ടറി സാധാരണഗതിയിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
90 ലക്ഷം
ആഴ്ചയിൽ മൂന്നു ലോട്ടറിയേ ഇപ്പോഴുള്ളൂ. അതിൽ അച്ചടിക്കുന്ന 90 ലക്ഷം ടിക്കറ്റും ഏതാണ്ട് പൂർണമായും വിറ്റുപോകുന്നു. പുതിയ ഒരാഴ്ച ലോട്ടറി കൂടി തുടങ്ങണോ അതോ, നിലവിലുള്ള ടിക്കറ്റുകളുടെ എണ്ണം പഴയതുപോലെ പുനഃസ്ഥാപിക്കണോ? ഇതെല്ലാം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ട്രേഡ് യൂണിയനുകളുടെ യോഗം ഓൺലൈനായി വിളിച്ചു ചേർക്കുന്നു. കേരള ലോട്ടറി പതുക്കെപ്പതുക്കെ സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരികയാണ്.