നോട്ട് നിരോധനത്തിന്റെ നാലാം വാർഷികമായ ഇന്ന് വിശ്വാസവഞ്ചന ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. നോട്ട് നിരോധന തീരുമാനത്തെത്തുടർന്നുള്ള ജനങ്ങളുടെ ദുരിതം ഉയർത്തിക്കാട്ടുന്നതിനായി സംസ്ഥാന കോൺഗ്രസ് യൂണിറ്റുകൾ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും പത്രസമ്മേളനങ്ങൾ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
2016 നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അർദ്ധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളിൽ സാമ്പത്തികമേഖലയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടു. ജനങ്ങൾക്ക് ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾ മാറിയെടുക്കാൻ വേണ്ടി, ആളുകൾക്ക് മണിക്കൂറുകളോളം ബാങ്കുകളിലും മറ്റും ക്യൂ നിൽക്കേണ്ടതായി വന്നു.

മോദി സർക്കാരിന്റെ ഏറ്റവും മോശം തീരുമാനത്തിന്റെ നാലാം വാർഷികത്തിലാണ് കോൺഗ്രസ് ഇന്ന് വിശ്വാസ വഞ്ചനാ ദിനമായി ആചരിക്കുന്നതെന്നും നോട്ട് നിരോധനത്തെ തുടർന്നും ഇന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി സംസ്ഥാന ആസ്ഥാനങ്ങളിൽ പത്ര സമ്മേളനങ്ങൾ നടത്തുമെന്നും വേണുഗോപാൽ ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി സോഷ്യൽ മീഡിയയിൽ ഒരു "സ്പീക്ക്അപ്പ്" കാമ്പെയ്‌നും ആരംഭിക്കും.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി പറയുന്നു. 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്. ഇതിൽ 15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. 10,720 കോടി രൂപമാത്രമാണ്, ബാങ്കുകളിൽ തിരിച്ചെത്താതിരുന്നത്. രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണ് നോട്ട് നിരോധനം നടപ്പിലാക്കിയത് എന്ന സർക്കാരിന്റെ വാദം ഇതോടെ ഇല്ലാതായി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്ന് ഉച്ചക്കുശേഷം, രാജ്യത്തെ ഓഹരി വിപണി 6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിഞ്ഞു. പ്രധാനമന്ത്രിയുടെ നടപടി തുടക്കത്തിൽ സ്വീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ നടത്തിപ്പിൽ വന്ന പാളിച്ചകൾ കൊണ്ട് പിന്നീട് പിന്തുണച്ചവർ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.


Click it and Unblock the Notifications