കൊറോണ വൈറസ് പടരുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് രാജ്യത്ത് ഒന്നാം ഘട്ട ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. എന്നാൽ, രാജ്യത്ത് കോവിഡ് -19 പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടി. ലോക്ക്ഡൌണിനും വ്യാപാര വ്യവസായങ്ങൾ പൂർണമായും നിർത്തിയതിനാൽ പലർക്കും ജോലിയില്ലാതായി.ലോക്ക്ഡൌൺ സാധാരണക്കാരും ദിവസ വേതനക്കാരും സങ്കൽപ്പിക്കാനാവാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
പല ഐടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ഇതോടെ പലരും കടുത്ത മാനസിക സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വായ്പകളും മറ്റും തിരിച്ചടയ്ക്കാനുള്ളവർ എന്ത് ചെയ്യും എന്നറിയാതെ വലയുകയാണ്. പല കമ്പനികളും മുൻകൂട്ടി അറിയിപ്പ് പോലും നൽകാതെയാണ് പിരിച്ചുവിടലും മറ്റും നടത്തുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ജോലികൾ; ഈ ജോലിക്കാർ കൊറോണയെ പേടിക്കേണ്ട
പകർച്ചവ്യാധിയെത്തുടർന്ന് ഓഫീസുകളും മറ്റും പൂട്ടിയിട്ടതിനെത്തുടർന്ന് മാർച്ചിൽ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏപ്രിൽ ഒന്നിന് ഔദ്യോഗിക മെയിൽ ഐഡികൾ തടഞ്ഞതായും ജീവനക്കാരെ ഓഫീസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വരെ നീക്കം ചെയ്തതായും ചിലർ പറയുന്നു. ശമ്പളം ലഭിക്കാതായതോടെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാണ് തോന്നുന്നതെന്ന് ചില ജീവനക്കാർ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക രംഗത്തെ ഭീകരമായ സാഹചര്യം കമ്പനികളുടെ നിയമനങ്ങളെയും ബാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ നേരത്തെ നൽകിയ നിയമന ഉത്തരവുകൾ പോലും പല കമ്പനികളും മാറ്റിവയ്ക്കുകയോ പിൻവലിക്കുകയോ ആണ് ചെയ്യുന്നത്. മുതിർന്ന എക്സിക്യൂട്ടീവുകളുടെ നിയമനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പുതിയ ജോലിക്കാരെ നിയമിക്കുന്നത് പല കമ്പനികളും നിർത്തി വച്ചിരിക്കുകയാണ്. സീനിയർ എക്സിക്യൂട്ടീവുകളെ നിയമിക്കാനും കമ്പനികൾ താൽപ്പര്യപ്പെടുന്നില്ല.
നിങ്ങളുടെ തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ആശങ്കയുണ്ടോ? അടിയന്തര ഫണ്ട് കണ്ടെത്തേണ്ടത് എങ്ങനെ?