കേന്ദ്ര ബജറ്റ് 2020 അവതരിപ്പിക്കുന്ന സമയത്ത്, കൊവിഡ് -19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ല. ആ സമയത്ത് കേസുകൾ കൂടുതലും ചൈനയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ വലിയ വഴിത്തിരിവുകളാണുണ്ടായത്. കൊവിഡ്-19 മൂലമുള്ള മാനുഷിക സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
രാജ്യത്തെ കൊവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും നിർണായക പങ്ക് വഹിച്ച ആരോഗ്യ മന്ത്രാലയം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന ഗുണഭോക്താക്കളിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ച വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പാത ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം.
കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.4 ബില്യൺ മുതൽ 1.8 ബില്യൺ ഡോളർ വരെ സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ജനുവരി 16 ന് ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മുൻനിര പോരാളികൾ, 50 വയസ്സിനു മുകളിലുള്ളവർ, രോഗാവസ്ഥയിലുള്ളവർ എന്നിവരടക്കം 300 ദശലക്ഷം ആളുകളെ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
കൊവിഡ്-19 ഇപ്പോഴും തുടരുന്ന പ്രതിസന്ധിയാണ്, ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 ന് വാർഷിക ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾ ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ സമാനമായ പകർച്ചവ്യാധികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുമായി മികച്ച ബജറ്റ് പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.