സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് നാടുവിട്ട മദ്യ വ്യവസായിയും ഇപ്പോൾ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസിന്റെ സ്ഥാപകനുമായ വിജയ് മല്യയെ വരും ദിവസങ്ങളിൽ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയായതിനാൽ വരും ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിയുമെന്ന് സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
അപ്പീൽ തള്ളി
ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മെയ് 14 ന് യുകെയിലെ സുപ്രീംകോടതിയിൽ മല്യ നൽകിയ അപ്പീൽ തള്ളിയതിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തു വന്നത്. ഉന്നത എൻഫോഴ്‌സ്‌മെന്റ് വകുപ്പു തലത്തിൽ നിന്നാണ് വരും ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും മല്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും എന്ന് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. എന്നാൽ എന്ന് ഇന്ത്യയിൽ എത്തുമെന്ന തീയതി പുറത്തുവിട്ടിട്ടില്ല. യുകെ സുപ്രീം കോടതിയിൽ അപ്പീൽ നഷ്ടപ്പെട്ടതിനാലാണ് മല്യയെ കൈമാറുന്നതിനുള്ള നിയമപരമായ എല്ലാ നടപടികളും ഇന്ത്യ പൂർത്തിയാക്കിയിരിക്കുന്നത്.
സിബിഐ ആദ്യ കേസ് എടുക്കും
സിബിഐയുടെയും ഇഡിയുടെയും ടീമുകൾ ഇപ്പോഴും മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളിലാണ്. മല്യയെ ഇന്ത്യയ്ക്ക് കൈമാറിയ ശേഷം അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്ത ആദ്യത്തെ ഏജൻസിയായതിനാൽ ആദ്യം മല്യയെ കസ്റ്റഡിയിലെടുക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
നാടുവിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോ? നിർണായക തീരുമാനം ഇന്ന്
മല്യ ഇന്ത്യയിലേയ്ക്ക്
മെയ് 14 ന് മല്യയുടെ അപ്പീൽ തള്ളിയപ്പോൾ തന്നെ മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിലെ ഒരു വലിയ തടസ്സം നീങ്ങിയതായാണ് റിപ്പോർട്ട്. അടുത്ത 28 ദിവസത്തിനുള്ളിൽ നരേന്ദ്ര മോദി സർക്കാർ നാടുവിട്ട വിജയ് മല്യയെ തിരികെ ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിവരം. മെയ് 14 മുതൽ യുകെ കോടതി മല്യയുടെ അപേക്ഷ നിരസിച്ചിട്ട് 20 ദിവസത്തിലേറെയായി.
കോടികൾ തട്ടിച്ച് നാടുവിട്ട വിജയ് മല്യ ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ; കൂക്കി വിളിച്ച് കാണികൾ
കുറ്റങ്ങൾ
ഇന്ത്യയിലെ ഏറ്റവും വലിയ സ്പിരിറ്റ് കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് നടത്തുകയും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന കിംഗ്ഫിഷർ എയർലൈൻസ് സ്ഥാപിക്കുകയും ചെയ്ത മുൻ പാർലമെന്റ് അംഗം കൂടിയായ വിജയ് മല്യ 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നടത്തിയാണ് ഇന്ത്യയിൽ നിന്ന് നാടുവിട്ടത്. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് 2016 മാർച്ചിൽ അദ്ദേഹം ഇന്ത്യ വിട്ടു.
ബാങ്കുകളെ പറ്റിച്ചു
വിദേശത്ത് 40 ഓളം കമ്പനികളിൽ പൂർണമായോ ഭാഗികമായോ ഓഹരി വാങ്ങുന്നതിന് 17 ഇന്ത്യൻ ബാങ്കുകളിൽ നിന്നാണ് വായ്പയെടുത്ത് മല്യ മുങ്ങിയത്. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ ഏപ്രിൽ 20 ന് ലണ്ടൻ ഹൈക്കോടതിയിൽ അപ്പീൽ തള്ളിയതിനെ തുടർന്നാണ് മല്യ കഴിഞ്ഞ മാസം യുകെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ് മെയ് 14 ന്, തനിക്കെതിരായ കേസ് അവസാനിപ്പിച്ചാൽ വായ്പ കുടിശ്ശികയുടെ 100 ശതമാനം തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം വീണ്ടും കേന്ദ്ര സർക്കാരിനോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കുടിശ്ശിക തിരിച്ചടയ്ക്കാനുള്ള ആവർത്തിച്ചുള്ള തന്റെ അപേക്ഷകൾ മോദി സർക്കാർ അവഗണിച്ചുവെന്ന് മല്യ പറഞ്ഞു.
സിബിഐയ്ക്ക് പൊൻതൂവൽ
നേരത്തെ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) മല്യയെ കൈമാറാനുള്ള യുകെ ഹൈക്കോടതി ഉത്തരവ് ഏജൻസിയുടെ മികവും അന്വേഷണത്തിലെ ഒരു നാഴികക്കല്ലാണെന്നും വ്യക്തമാക്കിയിരുന്നു. വലിയ തുകകളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിടുന്ന വ്യവസായികൾക്ക് ഇത് ഒരു പാഠമായിരിക്കുമെന്നും സിബിഐ വ്യക്തമാക്കി. വഞ്ചന, ക്രിമിനൽ ഗൂഡാലോചന, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളിൽ വിചാരണ നേരിടാനാണ് മല്യയെ ഇന്ത്യയിലെത്തിക്കാൻ ശ്രമിച്ചതെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
2017 മുതൽ
2017 ജനുവരി 24 ന് മല്യയ്ക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേ വർഷം തന്നെ ജനുവരി 31 ന് അദ്ദേഹത്തെ കൈമാറണമെന്നും സിബിഐ അഭ്യർത്ഥിച്ചിരുന്നു. അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ 2017 ഏപ്രിൽ 20 നാണ് മല്യയെ യുകെ അധികൃതർ അറസ്റ്റ് ചെയ്തത്.
കടം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും ബാങ്കുകള്‍ സമ്മതിക്കുന്നില്ലെന്ന് വിജയ് മല്യ