ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ വിസ്താര, രാജ്യത്തെ കൊവിഡ് 19 ലോക്ക് ഡൗണ്‍ പൂര്‍ത്തിയായതിനുശേഷം മെയ് നാല് മുതല്‍ ഘട്ടം ഘട്ടമായി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. എങ്കിലും, ഏപ്രില്‍ 15 മുതല്‍ 30 വരെയുള്ള കാലയളവില്‍ മൂന്ന് ദിവസം വരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ തങ്ങളുടെ മൂന്നിലൊന്ന് ജീവനക്കാരോട് എയര്‍ലൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിനൊപ്പം ചിവ സുപ്രധാനവും കര്‍ശനവുമായ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിലൂടെയും ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പരിരക്ഷിക്കുന്നതിന് ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും,' എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ജീവനക്കാരെ ശമ്പളരഹിത അവധിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം ചെലവ് കുറയ്ക്കുന്നതിനും ജോലികള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമുള്ളതാണെന്ന് ഒരു വിസ്താര വക്താവ് അറിയിച്ചു.
ആഗോളതലത്തില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയായ കൊവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം രാജ്യത്തെ വ്യോമയാന വ്യവസായം ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനങ്ങള്‍ നിലച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലയളവ് നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷന്‍ പ്രസംഗത്തിലൂടെ അറിയിച്ചതിനെത്തുടര്‍ന്ന്, എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളും മെയ് 3 വരെ നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്ര സിവല്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ലഭ്യമാകും
വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ചില്ലറ വ്യാപാരങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വ്യോമയാന വ്യവസായത്തിന്റെ വരുമാന നഷ്ടം പ്രതിമാസം 1-1.5 ബില്യണ്‍ ഡോളര്‍ വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്. കൊവിഡ് 19 കാരണം ഇന്ത്യയുടെ വ്യോമയാന വ്യവസായത്തിന് ജൂണ്‍ പാദത്തില്‍ 3-3.6 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നഷ്ടത്തിന്റെ സിംഹഭാഗവും വഹിക്കുക രാജ്യത്തെ വിമാനക്കമ്പനികളായിരിക്കുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കാപ ഇന്ത്യ, കഴിഞ്ഞയാഴ്ച ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡ് 19 പ്രതിസന്ധി: ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കുന്ന തീയതികള്‍ നീട്ടി
കൊവിഡ് പ്രതിസന്ധി ബാധിച്ച മേഖലയില്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. തല്‍ഫലമായി മിക്ക എയര്‍ലൈനുകളും അവരുടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കോസ്റ്റ് സ്ട്രക്ചറിംഗ് ആരംഭിച്ചു. ഏപ്രില്‍ 1 മുതല്‍ 15 വരെ മൂന്ന് ദിവസവും, മാസാവസാനത്തില്‍ മറ്റൊരു മൂന്ന് ദിവസവും ചേര്‍ത്ത് ഈ മാസം മൊത്തം ആറ് ദിവസം ശമ്പള രഹിത അവധിയില്‍ പ്രവേശിക്കാനാണ് സീനിയര്‍ മാനേജ്‌മെന്റിനോട് വിസ്താര ആവശ്യപ്പെട്ടത്. 1,200 പേരുള്ള സീനിയര്‍, മിഡ് ലെവല്‍ ജീവനക്കാരില്‍ 30 ശതമാനം പേരെ ഈ ചെലവ് ചുരുക്കല്‍ തീരുമാനം ബാധിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.