ഇന്ത്യയ്‌ക്കകത്ത് ടിക് ടോക്ക് പോലുള്ള ആപ്പുകൾ നിർമ്മിക്കാൻ എളുപ്പത്തിൽ സാധിക്കുമെങ്കിലും ഒരു ബിസിനസ്സ് മോഡൽ നിർമ്മിക്കുകയെന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി. 'ആപ്പുകൾ നിർമ്മിക്കുന്നതല്ല ഏറ്റവും വലിയ പ്രശ്നം, എന്നാൽ ടിക് ടോക്ക് പോലെയുള്ള ഒരു ബിസിനസ്സ് മോഡൽ നിർമ്മിക്കുന്നതിലാണ് പ്രശ്‌നം. ഇന്ത്യ ഇപ്പോഴും ഒരു വലിയ ഡിജിറ്റൽ പരസ്യ വിപണിയല്ല' നന്ദൻ നിലേകനി പറഞ്ഞു.
ഫേസ്‌ബുക്കിനെയും ഗൂഗിളിനെയും പോലെ ടിക് ടോക്കിന്റെ പ്രധാന വരുമാനം പരസ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ ടിക്ക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്‌ഡാൻസിന് പ്രധാനമായും ചൈനയിലും നിന്നും യുഎസിൽ നിന്നും പരസ്യം വഴി 17 ബില്യൺ ഡോളർ വരുമാനമുണ്ടായിരുന്നു, 3 ബില്യൺ ഡോളർ ലാഭവുമുണ്ട്, നിലേകനി പറഞ്ഞു.
ചൈനയും യുഎസും പോലുള്ള വലിയ ഡിജിറ്റൽ പരസ്യ വിപണിയാവാൻ ഇന്ത്യയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ടിവി, പ്രിന്റ്, ഡിജിറ്റൽ എന്നിവയിലുടനീളം ഇന്ത്യയിലെ മൊത്തം പരസ്യ ചിലവ് ഏകദേശം 10-12 ബില്യൺ ഡോളറാണ്. ഇതിൽ ഡിജിറ്റൽ മാത്രമായി ഏകദേശം 2-3 ബില്യൺ ഡോളറാണ്. ഒരു ഇന്ത്യൻ ആപ്പ് നിർമ്മിക്കാൻ കമ്പനികൾക്ക് സാധിക്കും അവയ്‌ക്ക് വാട്ട്‌സ്ആപ്പ് പോലെ ഇന്ത്യയിൽ 400 ദശലക്ഷം ഉപയോക്താക്കളെ ഉണ്ടാക്കാനും കഴിഞ്ഞേക്കാം, എന്നാൽ അതിൽ നിന്ന് ടിക് ടോക്ക് പോലെ പണം സമ്പാദിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല നിലേകനി പറഞ്ഞു.
കോവിഡ് പ്രതിസന്ധി; ഐടി മേഖലയിൽ വരുമാന നഷ്‌ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്
ടിക് ടോക്ക് പോലുള്ള ആപ്പുകൾ ഇന്ത്യയിൽ നിന്ന് പരസ്യം നേടി പണം സമ്പാദിക്കുന്നില്ലെങ്കിലും അവയ്‌ക്ക് ഒരു വലിയ യൂസർബേസ് നിർമ്മിക്കാൻ ഇവിടെ സാധിച്ചു. മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടുവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ടിക് ടോക്ക് 112 ദശലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ഇന്ത്യയില്‍ 20 ശതമാനമാണ് ടിക് ടോക്കിന്റെ വിപണി വിഹിതം. യു.എസിന്റെ രണ്ടിരട്ടിവരുമിത്.
കൊവിഡ് 19 പ്രതിസന്ധി: 17% സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയെന്ന് സര്‍വേ ഫലം
ചൈനയുടെ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സർക്കാർ ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ചതോടെ ടിക് ടോക്കിന്റെയും ഹെലോ ആപ്ലിക്കേഷന്റെയും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന് 6 ബില്യൺ ഡോളർ (45000 കോടി രൂപ) വരെ നഷ്ടമാകുമെന്നാണ് വിവരം. രാജ്യത്ത് ടിക് ടോക്, യൂസി ബ്രൗസര്‍, ഹെലോ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി.