ഇന്ത്യയിൽ സ്വർണ വില കഴിഞ്ഞ രണ്ട് മാസത്തിനിടെ കുത്തനെ ഇടിഞ്ഞു. എംസിഎക്സിൽ വെള്ളിയാഴ്ച്ച സ്വർണ വില 0.77 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 37,971 രൂപയിലെത്തി. സെപ്റ്റംബർ തുടക്കത്തിലെ വിലയേക്കാൾ 10 ഗ്രാമിന് 2,000 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സെപ്റ്റംബറിൽ 10 ഗ്രാമിന് റെക്കോർഡ് വിലയായ 40,000 രൂപ വരെ വില ഉയർന്നിരുന്നു. നിലവിലെ വിലയിടിവിനെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വെള്ളി വിലയിലും ഇടിവ്
വെള്ളി വിലയിലും കഴിഞ്ഞയാഴ്ച്ച ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സിൽ വെള്ളി ഫ്യൂച്ചർ വില കിലോയ്ക്ക് 0.76 ശതമാനം ഇടിഞ്ഞ് 44,385 രൂപയിലെത്തി. വെള്ളി വിലയും കഴിഞ്ഞ രണ്ട് മാസമായി കുത്തനെ താഴേയ്ക്ക് പോയി.
ആഗോള വിപണി
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആഗോള വിലയുടെ പാതയിൽ തന്നെയാണ് സ്വർണം, വെള്ളി വിലകളിലെ മാറ്റവും. ആഗോള വിപണിയിൽ, സെപ്റ്റംബർ തുടക്കത്തിൽ സ്വർണം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,550 ഡോളർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സ്വർണ വില കുത്തനെ ഇടിഞ്ഞു.
യുഎസ് - ചൈന വ്യാപാരയുദ്ധം
ആഗോള വിപണിയിൽ വെള്ളിയാഴ്ച്ച സ്വർണ വില 0.5 ശതമാനം ഇടിഞ്ഞ് 1,464.17 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര കരാർ ഉടൻ ഒപ്പുവെക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് ആഗോള വിപണിയിൽ സ്വർണ്ണം വെള്ളി വിലകളിൽ മാറ്റമുണ്ടാകാനുള്ള പ്രധാന കാരണം. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയെക്കുറിച്ചുള്ള വാർത്തകളെ ആശ്രയിച്ചാണ് ഈ മാസം സ്വർണ വില അസ്ഥിരമായി തുടരുന്നത്. 16 മാസത്തെ വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഉടൻ ധാരണയിലെത്തുമെന്ന് വൈറ്റ് ഹൌസിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു.
ഓഹരി വിപണി
ലോകമെമ്പാടുമുള്ള ഓഹരി വിപണികളും കഴിഞ്ഞയാഴ്ച്ച കുത്തനെ ഉയർന്നിരുന്നു. വാൾസ്ട്രീറ്റ് പുതിയ ഉയരങ്ങളിലെത്തി, ഇതോടെ സ്വർണ്ണത്തിന്റെ ആവശ്യക്കാർ വർദ്ധിച്ചു. യുഎസ്-ചൈന വ്യാപാര ഇടപാടിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിനുപുറമെ, ഫെഡറൽ റിസർവ് മൂന്ന് തവണ പലിശ നിരക്ക് കുറച്ചതും സ്വർണ വിലയെ ബാധിച്ച ഘടകങ്ങളാണ്.
malayalam.goodreturns.in


Click it and Unblock the Notifications