ലക്ഷ്മി വിലാസ് ബാങ്ക് കഴിഞ്ഞ ദിവസം ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിൽ ലയിച്ചു. എന്നാൽ എല്ലാ ലക്ഷ്മി വിലാസ് ബാങ്ക് ജീവനക്കാർക്കും സേവനത്തിൽ തുടരാവുന്നതാണ്. ലക്ഷ്മി വിലാസ് ബാങ്കിന് കീഴിലുള്ള സേവന നിബന്ധനകളിലും വ്യവസ്ഥകളിലും തന്നെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരായി ഇവർ പ്രവർത്തിക്കുമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ അറിയിച്ചു.
ലയന നടപടികൾ
1949ലെ ഇന്ത്യയിലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 45 പ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും പ്രത്യേക അധികാരങ്ങൾക്കനുസൃതമായാണ് ബാങ്കുകളുടെ ലയന നടപടികൾ 2020 നവംബർ 27 മുതൽ പ്രാബല്യത്തിൽ വന്നത്. ഇതോടെ എൽവിബിക്ക് ഏർപ്പെടുത്തിയിരുന്ന മൊറട്ടോറിയം 2020 നവംബർ 27 മുതൽ എടുത്തുകളഞ്ഞു.
ബാങ്കിംഗ് സേവനങ്ങൾ
എല്ലാ ബ്രാഞ്ചുകളും ഡിജിറ്റൽ ചാനലുകളും എടിഎമ്മുകളും പതിവുപോലെ പ്രവർത്തിച്ചുകൊണ്ട് ബാങ്കിംഗ് സേവനങ്ങൾ ഉടൻ പുന: സ്ഥാപിച്ചു. നിലവിൽ എൽവിബി ഉപഭോക്താക്കൾക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളിലും പ്രവേശിക്കാം. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെയും സ്ഥിര നിക്ഷേപത്തിലെയും പലിശനിരക്ക് നിയന്ത്രിക്കുന്നത് ലക്ഷ്മി വിലാസ് ബാങ്ക് തന്നെ ആയിരിക്കുമെന്ന് ഡിബിഎസ് ബാങ്ക് അറിയിച്ചു.
ടീം ലയനം
വരും മാസങ്ങളിൽ എൽവിബിയുടെ സിസ്റ്റങ്ങളും നെറ്റ്‌വർക്കും ഡിബിഎസുമായി സമന്വയിപ്പിക്കുന്നതിന് ഡിബിഎസ് ടീം എൽവിബി സഹപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കും. ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് (ഡിബിഎൽ) മികച്ച മൂലധനമുള്ള ബാങ്കാണ്. കൂടാതെ, സംയോജനത്തിനും ഭാവിയിലെ വളർച്ചയ്ക്കും സഹായിക്കുന്നതിനായി ഡിബിഎസ് ഗ്രൂപ്പ് 2,500 കോടി രൂപ ബാങ്കിലേയ്ക്ക് നിക്ഷേപിക്കും.
ഡിബിഎസിന്റെ ഇന്ത്യയിലെ സേവനങ്ങൾ
1994 മുതൽ ഡിബിഎസ് ഇന്ത്യയിലുണ്ട്. കൂടാതെ 2019 മാർച്ചിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ പൂർണമായും ഉടമസ്ഥതയിലുള്ള ഡിബിഐഎല്ലിലേയ്ക്ക് മാറ്റി. ഡിബിഎസുമായുള്ള ലയനം എൽവിബിയുടെ നിക്ഷേപകർക്കും ജീവനക്കാർക്കും സ്ഥിരത നൽകി. നിലവിൽ ഇന്ത്യയിൽ ഡിബിഎസിന് സാന്നിധ്യമില്ലാത്ത ഒരു വലിയ വിഭാഗം ഉപഭോക്താക്കളിലേക്കും നഗരങ്ങളിലേക്കും ഡിബിഎസിനും പ്രവേശനം ലഭിക്കും.


Click it and Unblock the Notifications