മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വ്യക്തി. അഞ്ച് ദശകങ്ങള്‍ക്ക് മുമ്പ് ആയിരം രൂപയും ഒരു മേശയും കസേരയുമായി ധിരുഭായ് അംബാനി ഒരു സ്റ്റാര്‍ട്ടപ്പ് ആയി ആരംഭിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇന്നത്തെ അമരക്കാരൻ. 88.9 ബില്യൺ ഡോളർ അല്ലെങ്കിൽ 6,53,237 കോടി രൂപയുടെ സമ്പത്തുമായി ഫോബ്‌സ് റിയൽ-ടൈമിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരൻ. ഇങ്ങനെ ധാരാളം വിശേഷണങ്ങളുണ്ട് മുകേഷ് അംബാനിയ്‌ക്ക്.
ഇതുമാത്രമല്ല മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിനെ മറികടന്ന് ലോകത്തെ ഏറ്റവും ധനികനായി മാറി ചരിത്ര താളുകളിൽ രേഖപ്പെടുത്തിയ ഒരു കാലവുമുണ്ടായിരുന്നു ആർഐഎല്ലിന്റെ ബോസിന്. 2007 ഒക്‌ടോബറിലാണ് ടെക്ക് ഭീമൻ ബിൽ ഗേറ്റ്സ്, മെക്സിക്കൻ ബിസിനസ് മാഗ്നറ്റ് കാർലോസ് സ്ലിം ഹെലു, ബെർക്‌ഷയർ ഹാത്‌വേയിലെ ശതകോടീശ്വര നിക്ഷേപകൻ വാറൻ ബഫെറ്റ് എന്നിവരെ മറികടന്ന് ആഗോള സമ്പന്ന പട്ടികയിൽ മുകേഷ് അംബാനി ഒന്നാമതെത്തിയത്. 2007 ൽ 63.2 ബില്യൺ ഡോളർ മൂല്യമുള്ള അംബാനിയുടെ സമ്പത്ത് 13 വർഷത്തിനിപ്പുറം 25 ബില്യൺ ഡോളറിലധികം ഉയർന്നു.
ഇതിനിടയിൽ ലോകം കുറഞ്ഞത് രണ്ട് ആഗോള മാന്ദ്യമെങ്കിലും അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴും ധിരുഭായ് അംബാനിയുടെ മൂത്ത മകൻ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ തന്നെ നിലകൊണ്ടു. സമ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിൽ മുകേഷ് അംബാനിക്ക് എതിരാളികളില്ലാത്തത് വരെയായി കാര്യങ്ങൾ. റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിലേക്കുള്ള വിദേശനിക്ഷേപം റിലയൻസ് ഇൻഡസ്ട്രീസിനെ കടബാധ്യതയില്ലാത്ത കമ്പനിയാക്കി മാറ്റി. 2021 മാർച്ചിന് മുൻപ് ബാധ്യതകളെല്ലാം തീർക്കുമെന്ന് മുകേഷ് അംബാനി 2019 ഓഗസ്റ്റിൽ തന്നെ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചതോടെ ഓഹരി വിലയിൽ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടം, വിപണി മൂലധനം 200 ബില്യൺ ഡോളറിലെത്തിയ ആദ്യത്തെ ഇന്ത്യൻ സ്റ്റോക്ക് കമ്പനിയായി ആർഐഎല്ലിനെ മാറ്റി. 63,000 കോടി രൂപയുടെ റീട്ടെയിൽ ബിസിനസിൽ 15 ശതമാനം ഓഹരി വിൽക്കാൻ ആർഐഎൽ പോകുന്നുവെന്ന വാർത്തയിൽ നിന്നാണ് ഓഹരി വിലയുടെ ഏറ്റവും പുതിയ വർധന. ഫോബ്‌സ് റിയൽ-ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ 98 ബില്യൺ ഡോളർ വിലമതിക്കുന്ന ഫേസ്‌ബുക്കിന്റെ മാർക്ക് സക്കർബർഗിന് തൊട്ടുപിറകെയാണ് ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായ മുകേഷ് അംബാനി ഇപ്പോൾ.