മുംബൈ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തെ വലിയ രീതിയിൽ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങൾക്കുമപ്പുറം കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്നത് സാമ്പത്തിക മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആദ്യ തരംഗത്തിലേതുപോലെ രാജ്യത്താകമാനം ഒരു ലോക്ക്ഡൗൺ ഉടനെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോഴും പല പ്രധാന നഗരങ്ങളും ലോക്ക്ഡൗണിനേതിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു. ഇത് ഉപഭോക്തൃ കേന്ദ്രീകൃത മേഖലകളെ കാര്യമായി തന്നെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നതും ലോക്ക്ഡൗണിലേക്ക് പോകാത്തതും സാമ്പത്തിക മേഖലയിലെ പ്രത്യാഘതങ്ങൾ കുറയ്ക്കുമെങ്കിലും പൂർണമായും ഇല്ലാ എന്ന് പറയാൻ സാധിക്കില്ല. ബിസിനസ് മന്ദീഭവിക്കുകയുംചെലവ് / വരുമാനം കുറയ്ക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു.
ഹോട്ടലുകൾ, ഏവിയേഷൻ, കൺസ്യൂമർ റീട്ടെയിൽ, ടൂർ ആൻഡ് ട്രാവൽസ്, മൾട്ടിപ്ലക്‌സുകൾ, ഓട്ടോകൾ, ധനകാര്യ സ്ഥാപനങ്ങൾ അടക്കമുള്ള മോഖലകളിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗവും കാര്യമായി തന്നെ ബാധിക്കും. എന്നാൽ മറ്റ് പല മേഖലകളിലും ഈ പ്രത്യാഘതങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല ഒരുപക്ഷെ മികച്ച ലാഭം നേടാനും സാധ്യതയുണ്ട്.
ഹോട്ടലുകൾ, വ്യോമയാന, റീട്ടെയിൽ, ടൂർ, യാത്രകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവയെ ഏറ്റവും മോശമായി ബാധിക്കുമെന്ന് റിലയൻസ് സെക്യൂരിറ്റിസ് സ്ട്രാറ്റജി ഹെഡ് ബിനോദ് മോദി അഭിപ്രായപ്പെട്ടു. കൂടാതെ, ബാങ്കിംഗ്, നോൺ-ബാങ്കിംഗ്, ഫിനാൻഷ്യൽ കമ്പനികൾക്ക് (എൻബിഎഫ്‌സി) എംഎസ്‌എംഇ സെഗ്‌മെന്റിന്റെ വരുമാന നിലവാരവും പൊതുജനങ്ങളും ബാധിക്കപ്പെടുമ്പോൾ ശേഖരണ കാര്യക്ഷമത വീണ്ടും കുറയുന്നതായി അനുഭവപ്പെടാം.
കുടിയേറ്റ തൊഴിലാളികൾ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നാട്ടിലേക്ക് പാലായനം ചെയ്താൽ നിർമാണ മേഖലയെയും കാര്യമായി തന്നെ ബാധിക്കും. മോശം സാമ്പത്തികവളർച്ച ദുർബലമായ വായ്പാ വളർച്ചയിൽ പ്രതിഫലിക്കുന്നു, കോവിഡ് -19 ന്റെ ആഘാതം പൂർണ്ണമായും കുറയ്ക്കുന്നതുവരെ അത് ദുർബലമായിരിക്കും.
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗൺ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.