രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന 'വിന്‍ഡ്ഫോള്‍ ടാക്സി'ലും കയറ്റുമതി ചുങ്കത്തിലും കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതിനെ തുടര്‍ന്ന് നടപടി. തിങ്കളാഴ്ച ചേര്‍ന്ന അവലോകന യോഗത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇതോടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മുകളില്‍ ചുമത്തിയിരുന്ന വിന്‍ഡ്ഫോള്‍ ടാക്സ്, ടണ്ണിന് 17,000 രൂപയിലേക്ക് താഴ്ത്തി. സമാനമായി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഓരോ ലിറ്റര്‍ ഡീസലിന് മേല്‍ ചുമത്തിയിരുന്ന ചുങ്കത്തില്‍ നിന്നും 2 രൂപയും ഓരോ ലിറ്റര്‍ ഏവിയേഷന്‍ ഫ്യൂവലിന് മുകളിലുള്ള ചുങ്കത്തില്‍ നിന്നും 2 രൂപ വീതവുമാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയത്.
Also Read: വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം കുത്തനെ ഉയര്‍ത്തുന്ന 5 കമ്പനികള്‍; കൈവശമുണ്ടോ?
പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നും വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരുന്ന പ്രത്യേക അഡീഷണല്‍ എക്സൈസ് നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ഓരോ 15 ദിവസം കൂടുമ്പോഴും രാജ്യാന്തര വിപണിയില്‍ ഉണ്ടാകുന്ന ക്രൂഡ് ഓയിലിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി നികുതി നിരക്കുകളും അവലോകനം ചെയ്യുമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.
Also Read: 7 വർഷ എസ്ഐപി കൊണ്ട് നേടാം 13.9 ലക്ഷം; മാസം 10,000 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നതിനിടെ ഈ മാസം 1-നാണ് രാജ്യത്ത് ക്രൂഡ് ഓയിൽ അധിഷ്ഠിത ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയെന്ന് ചൂണ്ടിക്കാട്ടി ഓയില്‍ കമ്പനികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ വിന്‍ഡ്ഫോള്‍ ടാക്സും കയറ്റുമതി ചുങ്കവും ഏര്‍പ്പെടുത്തിയത്. കയറ്റുമതി ചെയ്യുന്ന ഓരോ ലിറ്റര്‍ പെട്രോളിനും എടിഫിനും 6 രൂപ വീതവും ഡീസലിന് 13 രൂപ വീതവുമാണ് അധിക ചുങ്കം ഈടാക്കിയത്. കൂടാതെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേല്‍ ടണ്ണിന് 23,250 രൂപ വീതവും വിന്‍ഡ്ഫോള്‍ ടാക്സും ചുമത്തിയിരുന്നു.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസും റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റ് പിന്തുണയോടെ രൂപീകൃതമായ നയാര എനര്‍ജിയുമാണ് ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍ കയറ്റുമതിയുടെ 80 മുതല്‍ 85 ശതമാനവും സംഭാവന ചെയ്യുന്നത്. അതിനാല്‍ ഇന്ന് പുറത്തുവന്ന ഇളവിന്റെ പിന്‍ബലത്തില്‍ ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരിയായ റിലയന്‍സ് ഇന്ഡസ്ട്രീസില് ശക്തമായ മുന്നേറ്റം ദൃശ്യമായി. ഇതു പ്രധാന സൂചികകളേയും നിര്‍ണായക നിലവാരത്തിലേക്ക് ഉയരുന്നതിന് സഹായിച്ചു.
വിന്‍ഡ്ഫോള്‍ ടാക്സ്
പ്രത്യേക സാഹചര്യത്തിന്റെ ആനുകൂല്യത്തില്‍ ഒരു കമ്പനി നേടുന്ന അനാപേക്ഷിത ലാഭത്തിന്മേല് ചുമത്തപ്പെടുന്ന നികുതിയാണ് വിന്‍ഡ്ഫോള്‍ ടാക്സ്. കമ്പനിയുടെ മികവോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ അല്ലാതെ ലഭിക്കുന്ന നേട്ടത്തിന്മേലാണ് ഈ അധിക നികുതി ചുമത്തുന്നത്. ഉദാഹരണത്തിന്- ഉക്രൈന് യുദ്ധത്തോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൊടുന്നനെ ഉയര്‍ന്നു. ഇതോടെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഓയില്‍ & ഗ്യാസ് മേഖലയിലെ കമ്പനികള്‍ക്ക് വന്‍ തോതില്‍ ലാഭം നേടാന്‍ കളമൊരുങ്ങി.
രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ടു തവണ ഇന്ധനങ്ങളുടെ എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിലൂടെ നേരിട്ട നഷ്ടം ഒരു പരിധി വരെ പരിഹരിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ഓയില്‍ കമ്പനികളുടെ മേല്‍ വിന്‍ഡ്ഫോള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ നികുതില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
Also Read: 3 വർഷ എഫ്ഡിക്ക് 8.15% പലിശ; നിക്ഷേപത്തിന് പറ്റിയ 3 ബാങ്കുകളിതാ