യെസ് ബാങ്കിന് മേൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഡിജിറ്റൽ പേയ്‌മെന്റുകൾക്കും തിരിച്ചടിയായി. ഇടപാടുകൾക്കായി പണമിടപാടുകാർ ആശ്രയിച്ചിരിക്കുന്ന ഫോൺപേയ്ക്കും ബാങ്കിന് മേൽ നിയന്ത്രണം വന്നതോടെ പ്രവർത്തിക്കാൻ കഴിയില്ല. ഇന്നലെ വൈകുന്നേരം മുതൽ ബാങ്കിന്റെ സ്വന്തം നെറ്റ് ബാങ്കിംഗ് സേവനങ്ങൾ പോലും പ്രവർത്തിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇടപാടുകൾ തീർപ്പാക്കാൻ യെസ് ബാങ്കിനെ ആശ്രയിക്കുന്ന മറ്റ് ഫിൻടെക് ഓപ്പറേറ്റർമാർക്കും തിരിച്ചടിയായിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരുന്ന തകരാറിൽ തങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും. തങ്ങളുടെ പങ്കാളിയായ യെസ് ബാങ്ക് റിസർവ് ബാങ്ക് മൊറട്ടോറിയത്തിന് കീഴിലാക്കിയെന്നും. സേവനങ്ങൾ എത്രയും വേഗം തിരികെ ലഭിക്കാൻ മുഴുവൻ ടീമും പ്രവർത്തിക്കുന്നുമെന്നും
ഫോൺപേ ആപ്ലിക്കേഷന്റെ ചീഫ് എക്സിക്യൂട്ടീവ് സമീർ നിഗം അതിരാവിലെ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫോൺപേ, ഇടപാടുകൾ നടപ്പാക്കുന്നതിന് യെസ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്. കുറച്ച് മണിക്കൂറിനുള്ളിൽ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെസ് ബാങ്ക് ഏറ്റവും മികച്ച ആദ്യ 10 ബാങ്കുകളിൽ നിന്ന് പുറത്തായി; തകർച്ചയ്ക്ക് കാരണമെന്ത്?
യെസ് ബാങ്ക് വ്യാഴാഴ്ച വൈകുന്നേരം മുതൽ മൊറട്ടോറിയത്തിന് കീഴിലാണ്. റിസർവ് ബാങ്ക് ഒരു മാസത്തേക്ക് ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുകയ്ക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിക്കുകയും ബോർഡിനെ അസാധുവാക്കുകയും ചെയ്തു. ഈ കാലയളവിൽ യെസ് ബാങ്കിന് ഏതെങ്കിലും വായ്പയോ അഡ്വാൻസോ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപം നടത്താനോ ഏതെങ്കിലും തരത്തിലുള്ള ബാധ്യത വരുത്താനോ കഴിയില്ല.
അടുത്ത ഒരു മാസം യെസ് ബാങ്കിനെ ആർബിഐ നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ നയിക്കും. എസ്‌ബിഐയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയിരുന്നു ഇദ്ദേഹം.