യെസ് ബാങ്കിന്റെ എടിഎം നെറ്റ്‌ബാങ്കിംഗ് സേവനങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 6 മണി വരെ സ്തംഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കിന്റെ ട്രാൻസാക്ഷൻ ചാനലുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി കാരണം 2.5 മണിക്കൂർ ഈ സേവനങ്ങൾ പ്രവർത്തനരഹിതമായിരിക്കുമെന്നാണ് യെസ് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചത്. യെസ് ബാങ്കിന്റെ എടിഎമ്മുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, നെറ്റ്‌ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഈ സമയത്ത് സാധിക്കില്ല. മുഴുവന്‍ ബാങ്കിംഗ് സേവനങ്ങളും ഇന്ന് വൈകുന്നേരം 6 മണി മുതല്‍ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി 50,000 രൂപയായി നിയന്ത്രിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മൊറട്ടോറിയം എടുത്തുകളയുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ മുഴുവൻ ബാങ്കിംഗ് സേവനങ്ങളും അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ഇന്ന് വൈകുന്നേരം 6 മണി മുതൽ പുനരാരംഭിക്കുന്നത്.

'ഞങ്ങളുടെ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി 2020 മാര്‍ച്ച് 18 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3:30 മുതല്‍ 5:59 വരെ ഞങ്ങളുടെ സിസ്റ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയാണ്. ഷെഡ്യൂള്‍ ചെയ്ത ഈ പ്രവര്‍ത്തനരഹിതമായ സമയത്ത്, ഉപഭോക്താക്കള്‍ക്ക് യെസ് ബാങ്ക് എടിഎം, ഡെബിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ്ബാങ്കിംഗ്, യെസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. 2020 മാര്‍ച്ച് 18 ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഞങ്ങളുടെ മുഴുവന്‍ ബാങ്കിംഗ് സേവനങ്ങളും പുനരാരംഭിക്കുന്നതായിരിക്കും'. യെസ് ബാങ്ക് അധികൃതർ പറഞ്ഞു.
ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം എടിഎമ്മുകളിലും ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം ഉണ്ടാകുമെന്ന് യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്ററും നിലവിൽ സിഇഒയുമായ പ്രശാന്ത് കുമാര്‍ ഇന്നലെ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കൂടാതെ നിക്ഷേപകരുടെ തിരക്ക് കൂടുതലാണെങ്കില്‍ വാരാന്ത്യങ്ങളിലും ബാങ്ക് ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൊറട്ടോറിയം മാറ്റിയതിനു ശേഷം യെസ് ബാങ്കിൽ നിന്ന് കനത്ത പിന്‍വലിക്കല്‍ നടക്കാനിടയുണ്ട്. നിരവധി ഉപഭോക്താക്കൾ ഇതിനായുള്ള കാത്തിരിപ്പിലാണ്.


Click it and Unblock the Notifications