കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 394 മില്യന്റെ വരുമാന നേട്ടമുണ്ടായെന്ന് സൊമാറ്റോ. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിൽ ഇരട്ടി നേട്ടമാണുണ്ടായതെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യ ഓര്‍ഡറിംഗ് പ്ലാറ്റ്‌ഫോമായ സൊമാറ്റോ അറിയിച്ചു. ഫെബ്രുവരിയിലെ കോവിഡ് -19 പ്രതിസന്ധിക്ക് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിനെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ പ്രതിമാസ വരുമാനത്തിന്റെ 60 ശതമാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൊമാറ്റോ.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത് ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസിനെ സാരമായി ബാധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റെസ്റ്റോറന്റുകൾ അടച്ചതും, ഹോം ഡെലിവറി ഓർഡറുകൾ ഗണ്യമായി കുറഞ്ഞതുമാണ് ഇതിന് കാരണമായത്. നിലവിലുണ്ടായിട്ടുള്ള ഇടിവ് അടുത്ത 3 മുതൽ 6 മാസത്തില്‍ ചെലവ്, ലാഭം എന്നിവയില്‍ കര്‍ശന നിയന്ത്രണം നിലനിര്‍ത്തി പരിഹരിക്കുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മാത്രമല്ല മെയ് മാസത്തില്‍ കമ്പനി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടപ്പോള്‍ പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് കമ്പനി പിന്‍വലിച്ചതായും ഗോയല്‍ പറഞ്ഞു. 75% ജീവനക്കാര്‍ ഭാഗിക ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധരായി, ശമ്പളച്ചെലവില്‍ 14% കുറച്ചു. എന്നിരുന്നാലും, ജൂലൈ ഒന്നിന് എല്ലാ ശമ്പളവും പുനഃസ്ഥാപിച്ചു.

ഈ വർഷം ജനുവരിയിൽ സൊമാറ്റോ ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തതോടെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറി. 350 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഇതോട് കമ്പനി വിപണി വിഹിതം നേടുകയും ജിഎംവിയിൽ 108 ശതമാനം വർധനവ് രേഖപ്പെടുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക വലിയ നഗരങ്ങളിലെയും യുവ പ്രൊഫഷണലുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങിയതും കോവിഡ് ഭീതി കാരണം പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാത്തതും കമ്പനിക്ക് നേരത്തെ ഉണ്ടായിരുന്ന ഡിമാൻഡ് നഷ്‌മായതായി കമ്പനി തന്നെ പറയുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ പല ഇന്ത്യൻ നഗരങ്ങളിലും സോമാറ്റോ പലചരക്ക് വിതരണം ആരംഭിച്ചിരുന്നു.


Click it and Unblock the Notifications