സ്വർണത്തിലെ നിക്ഷേപത്തിന് പല സൗകര്യങ്ങളുണ്ട്. പെട്ടന്ന് പണമാക്കി മാറ്റാം എന്നതാണ് ആദ്യ ഗുണം. ഏത് പ്രതികൂല സാഹചര്യത്തിലും തിളങ്ങാനുള്ള ശേഷി സ്വർണത്തിന്റെ 'മാറ്റ്' കൂട്ടുന്നു. കഴിഞ്ഞ വർഷത്തെ പ്രകടനം നോക്കിയാൽ മറ്റു അസറ്റ് ക്ലാസുകളേക്കാ മികച്ച വരുമാനം നേടാനായത് സ്വര്‍ണത്തിൽ നിന്നാണ്.
രൂപയുടെ മൂല്യത്തകർച്ചയും സർക്കാരിന്റെ ലെവി വർധനവും കാരണം അന്താരാഷ്ട്ര വിലയേക്കാൾ മികച്ച പ്രകടനം ആഭ്യന്തര വിപണിയിൽ കാഴ്ചവെയ്ക്കാൻ സ്വർണത്തിനായി. അടുത്ത വര്‍ഷങ്ങളിലും മറ്റു ഈ നേട്ടം സ്വര്‍ണത്തിനുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ എന്തൊക്കെ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
2023 ലും സ്വർണം തിളങ്ങും
2023ലേക്കും സ്വർണം മറ്റു അസറ്റ് ക്ലാസുകൾക്ക് മുകളിൽ പ്രകടനം നടത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നത് വരെ സ്വര്‍ണം നിക്ഷേപകർക്കിടയിൽ ഇഷ്ടപ്പെട്ട അസറ്റ് ക്ലാസായി തുടരും. പണപ്പെരുപ്പവും മാന്ദ്യ സാധ്യതകളും കണക്കിലെടുത്ത് യുഎസ് ഫെഡറൽ റിസർവ് ഉയർന്നേക്കാമെന്നതിനാൽ അന്താരാഷ്ട്രതലത്തിൽ പുതു വർഷത്തിലും സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം നിലവിലുള്ള ഭൗമ-സാമ്പത്തിക, ഭൗമ-രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വര്‍ണ വിലയ്ക്ക് മികച്ച അടിത്തറയൊരുക്കുനെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ട് സ്വർണം
സ്വർണത്തെ പണപ്പെരുപ്പത്തിനും ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കെതിരെയുമുള്ള പ്രതിരോധമായാണ് എന്നും നിക്ഷേപകർ പരിഗണിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ (10-15 വര്‍ഷം) സ്വർണം പണപ്പെരുപ്പത്തിന് മുകളിലുള്ള വരുമാനം നല്‍കിയിട്ടുണ്ട്. ആകെ പോർട്ടഫോളിയോയുടെ 10 ശതമാനം വരെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലും നിക്ഷേപത്തെ പോസ്റ്റീവായി നിലനിർത്തും.
ഇതോടൊപ്പം വൈവിധ്യവത്കരണത്തിന് ഉപയോഗിക്കാവുന്നൊരു നിക്ഷേപം കൂടിയാണ് സ്വർണം. പോർട്ട്ഫോളിയോയിൽ സ്വർണം സൂക്ഷിക്കുന്നത് ഇക്വിറ്റി പോലുള്ള അപകട സാധ്യതയുള്ള നിക്ഷേപങ്ങളിലെ നഷ്ടം കുറയ്ക്കാൻ സാധിക്കും. ദീർഘകാലടിസ്ഥാനത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) എന്നിവ മികച്ച സാധ്യതകളാണ്.
മികച്ച പ്രകടനം; നിക്ഷേപം കൂടുന്നു
നവംബർ മാസത്തിൽ സ്വർണ വിലയിൽ രൂപയിൽ 4 ശതമാനവും ഡോളറിൽ 8 ശതമാനവും വർധനവ് ഉണ്ടായി. ഈ സമയത്ത് നിക്ഷേപകർ ലാഭമെടുത്തതിനാൽ നവംബറിൽ സ്വർണ ഇടിഎഫുകളിൽ നിന്ന് 195 കോടി രൂപയുടെ പിൻവലിക്കലാണ് ഉണ്ടായത്. എന്നാൽ 11 മാസത്തിനിടെ 2,427 കോടി രൂപയുടെ നിക്ഷേപമാണ് സ്വർണ ഇടിഎഫുകളിലേക്ക് വന്നത്. ഇതിനൊത്ത പ്രകടനം കാണാം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വർണ ഇടിഎഫ് നല്‍കിയ റിട്ടേണ്‍ 12.3 ശതമാനമാണ്. ഇക്വിറ്റി വിഭാഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലാര്‍ജ്കാപ് ഫണ്ടുകള്‍ 7 ശതമാനം മാത്രമാണ് വളര്‍ച്ച നേടിയത്. ഫ്‌ളെക്‌സി കാപ് ഫണ്ടുകള്‍ 4 ശതമാനവും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ 5.3 ശതമാനം ആദായവും നല്‍കി.
ഡെബ്റ്റ് ഫണ്ടുകളില്‍ ദീര്‍ഘകാല ഫണ്ടുകള്‍ 1.4 ശതമാവും മീഡിയം ടേം ഫണ്ടുകള്‍ 3.8 ശതമാനവും ആദായം നേടി. മൂന്ന് വര്‍ഷത്തെ സ്വർണ ഇടിഎഫ് പ്രകടനം പരിശോധിച്ചാലും11.9 ശതമാനം റിട്ടേണ്‍ നല്‍യിട്ടുണ്ട്. 5 വര്‍ഷത്തേക്ക് 12.6 ശതമാനമാണ് ആദായം. ഏത് സാഹചര്യത്തിലും സ്ഥിരതയായൊരു പ്രകടനം സ്വര്‍ണത്തില്‍ കാണാം.
ഡിജിറ്റൽ രീതി ജനപ്രീയമാകുന്നു
സ്വർണത്തിന്റെ വില വർധനവിന്റെ നേട്ടത്തിനൊപ്പം വർഷത്തിൽ നിക്ഷേപകർക്ക് 2.5 ശതമാനം പലിശ ലഭിക്കുന്നതിനാൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ജനപ്രീതി മാർഗമാണ്. 8 വർഷ കാലയളവാണ് നിക്ഷേപത്തിനുള്ളത്. 5 വർഷം കഴിഞ്ഞാൽ നിക്ഷേപം വില്പന നടത്താം. സെക്കൻഡറി മാർക്കറ്റിലെ കുറഞ്ഞ ലിക്വിഡിറ്റി ഒരു പ്രശ്നമായി ചൂണ്ടിക്കാട്ടാം.
ഇതിനാൽ എട്ട് വർഷത്തേക്ക് ബോണ്ടുകൾ കൈവശം വയ്ക്കേണ്ടിവരും. നിക്ഷേപത്തിന് ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 19 മുതൽ 23 വരെ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ സബ്സ്ക്രിപ്ഷനുണ്ട്. ഇടിഎഫ് വഴി സ്വർണത്തിൽ നിക്ഷേപിക്കുന്നവർ നികുതി ശ്രദ്ധിക്കണം. സോവറിൻ ഗോൾഡ് ബോണ്ടിൽ കാലാവധിയിൽ പിൻവലിച്ചാൽ പലിശയ്ക്കും മൂലധന നേട്ടത്തിനും നികുതി നൽകേണ്ടതില്ല.