എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സിന്റെ കണക്ക് പ്രകാരം ഏഷ്യാ പെസഫിക് മേഖലയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ബാങ്കുകളുടെ കൂട്ടത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍. മേഖലയിലെ മോശം പ്രകടനം നടത്തിയ 15 ബാങ്കുകളില്‍ 10 എണ്ണവും ഇന്ത്യയിലാണ്. പ്രകടനം മോശമാകുന്നതോടെ ബാങ്കുകള്‍ ഉപഭോക്തൃ താല്പര്യങ്ങളില്‍ നിന്ന് മാറുന്നു. ഇത്തരം ബാങ്കുകളെ സംരക്ഷിക്കാന്‍ ബാങ്കിന്റെ ചുമതലകള്‍ റിസര്‍വ് ബാങ്ക് ശക്തരമായ ബാങ്കുകള്‍ക്ക് കൈമാറുന്നുണ്ട്.
കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക മാന്ദ്യം ബാങ്കിംഗ് മേഖലയെ ബാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം കിട്ടാകടത്തിന്റെ നിരക്ക് ഉയരുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍ 2020 സെപ്റ്റംബറില്‍ 7.5 ശതമാനമായിരുന്നു എന്‍പിഎ നിരക്ക് 2021 സെപ്റ്റംബറില്‍ 13.5 ശതമാനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യന്‍ ബാങ്കുകള്‍ തിരിച്ചടി നേരിടുന്നുണ്ട്.
2019 ല്‍ 9.4 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകളുടെ കിട്ടാകടം. ഇതില്‍ പൊതുമേഖലാ ബാങ്കുകളുടേതാണ് 85 ശതമാനവും. കോവിഡ് ശേഷം വന്ന സാഹചര്യത്തില്‍ ഇത് 10 ലക്ഷം വരെ എത്താം എന്നാണ് വിദഗ്ദരുടെ അഭിപ്രായം. കിട്ടാകടത്തിന്റെ അടിസ്ഥാനത്തിൽ പ്രകടനം മോശമായ 5 ബാങ്കുകൾ നോക്കാം.
ഐഡിബിഐ ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്ക് ലെെഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ കീഴിലാണ്. മോശം പ്രകടനം നടത്തുന്ന ബാങ്കുകളുടെ പട്ടികയിൽ ഒന്നാമതാണ് ഐഡിബിഐ ബാങ്ക്. അഞ്ച് വര്‍ഷത്തെ മൊത്ത ശരാശരി കിട്ടാകട അനുപാതം 26.2 ശതമാനമാണ്. ഇത് പ്രകാരം 100 രൂപ കടം നല്‍കിയാല്‍ 26.2 രൂപയും ഐഡിബിഐ ബാങ്കിൽ തിരികെ ലഭിക്കുന്നില്ല. കോര്‍പ്പറേറ്റ് കിട്ടകടം പെരുകിയതിനെ തുടര്‍ന്ന് ബാങ്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി നഷ്ടത്തിലാണ്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 460 ബില്യണ്‍ രൂപയുടെ കടങ്ങളാണ് ബാങ്ക് എഴുതി കള്ളിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത കിട്ടാകട അനുപാതം 27.53 ശതമാനമായിരുന്നു. തിരിച്ചടക്കലും കടം എഴുതി തള്ളലും വഴി കിട്ടാകടം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വളര്‍ച്ചയില്ലാത്തതാണ് തിരിച്ചടിയാകുന്നത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
1937 മുതൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ബാങ്കാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക്. അഞ്ച് വര്‍ഷത്തെ മൊത്ത ശരാശരി കിട്ടാകടം അനുപാതം 19.22 ശതമാനമാണ്. കോര്‍പ്പറേറ്റ് കിട്ടാകടമാണ് കൂടുതല്‍. ബാങ്ക് നല്‍കിയ 40 ശതമാനത്തോളം കോര്‍പ്പറേറ്റ് വായ്പകളും കിട്ടാകടമാണ്. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മൊത്ത എന്‍പിഎ അനുപാതം 11.69 ആയി കുറഞ്ഞു. അറ്റ എന്‍പിഎ അനുപാതം 3.58 ശതമാനമാണ്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
1911 ലാണ് സെൻട്രൽ ബാങ്ക് പ്രവർത്തനം തുടങ്ങിയത്. മുംബെെയാണ് ആസ്ഥാനം. അഞ്ച് വര്‍ഷത്തെ ശരാശരി മൊത്ത കിട്ടാകട അനുപാതം18.81 ശതമാനമാണ്. മറ്റു പൊതുമേഖലാ ബാങ്കുകളെ പോലെ കിട്ടാകടത്തില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റ് വായ്പകളിലാണ്. 35 ശതമാനം വരുമിത്. 27 ശതമാനം റീട്ടേയിൽ വായ്പകളും 20 ശതമാനം എംഎസ്എംഇ വായ്പകളും 18 ശതമാനം കാര്‍ഷിക വായ്പകളുമാണ് കിട്ടാകടമായുള്ളത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 16.55 ശതമായിരുന്നു മൊത്ത എന്‍പിഎ അനുപാതം.
യൂക്കോ ബാങ്ക്
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് യൂക്കോ ബാങ്ക്. ബാങ്കിന്റെ അഞ്ച് വര്‍ഷത്തെ ശരാശരി മൊത്ത കിട്ടാകട അനുപാതം 18.62 ശതമാനമാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ (22%), ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (20%), കണ്‍സ്ട്രക്ഷന്‍ (4%), എന്നിവയാണ് പ്രധാന കിട്ടാകട മേഖലകൾ. 2021 സാമ്പത്തിക വര്‍ഷത്തില്‍ 9.59 ശതമാനമായി എന്‍പിഎ നിരക്ക് കുറഞ്ഞിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്
ഡൽഹിയാണ് പഞ്ചാബ് നാഷണൽ ബാങ്കിൻെറ ആസ്ഥാനം. അഞ്ച് വര്‍ഷത്തെ ശരാശരി മൊത്ത എന്‍പിഎ അനുപാതം 14.95 ശതമാനമാണ്. കിട്ടാകടത്തിന്റെ 48 ശതമാനം കോര്‍പ്പറേറ്റ് വായ്പകളാണ്. ഇതിൽ എനര്‍ജി, പോര്‍ട്ട്, ടെലികോം, കെമിക്കല്‍ മേഖലകളിലാണ് കൂടുതൽ കടങ്ങൾ. 2021 ല്‍ 14.12 ശതമാനമായി കുറഞ്ഞു.


Click it and Unblock the Notifications