മികച്ച ശമ്പളം വാങ്ങുന്നവരാണ് പ്രമുഖ കമ്പനികളിലെ സിഇഒമാർ. എന്നാൽ ഇവരിൽ ചിലരെ കമ്പനികൾ തന്നെ പുറത്താക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ സ്വന്തം കൈയിലിരിപ്പും മറ്റ് ചിലപ്പോൾ കമ്പനികളുടെ തെറ്റായ വിലയിരുത്തലുകളും കാരണമായിട്ടുണ്ട്. ഇങ്ങനെ പുറത്താക്കപ്പെട്ട ചില സിഇഒമാരെ പരിചയപ്പെടാം.
ബ്രയന്‍ കാനിച്ച്
സ്ഥാപനത്തിലെ ജീവനക്കാരിയുമായി അരുതാത്ത ബന്ധം പുലര്‍ത്തിയെന്ന ആരോപണത്തിലാണ് ഇന്റല്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയന്‍ കാനിച്ച് അടുത്തിടെ രാജി വച്ചത്. കമ്പനി പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന അന്വേഷണം നേരിടുന്നതിനിടെയാണ് നടപടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റലിന്റെ തലപ്പത്തുള്ളയാളാണ് ബ്രയന്‍.
സ്റ്റീവ് ജോബ്സ്
ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവ് ജോബ്സ്. 1976 ൽ സ്റ്റീവ് വോസ്നിയാക്കിനും റൊണാൾഡ് വെയിനുമൊപ്പം ആപ്പിൾ സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടു. 1983ൽ അദ്ദേഹം പ്രശസ്തമായ പെപ്സി യുടെ സി.ഇ.ഒ ആയിരുന്ന ജോൺ സ്കള്ളിയെ ആപ്പിളിലിലേയ്ക്ക് ക്ഷണിച്ചു. എന്നാൽ ഇതേ സ്കള്ളി തന്നെ ജോബ്സിനെ 1985 ൽ ആപ്പിളിൽ നിന്ന് പുറത്താക്കി. എന്നാൽ ജോബ്സ് നിരാശനായില്ല . അദ്ദേഹം നെക്സ്റ്റ് കമ്പ്യൂട്ടേഴ്സ് എന്ന കമ്പനി തുടങ്ങി. 1986 ൽ ജോബ്സ് പിക്സർ എന്ന കമ്പനിക്കും തുടക്കമിട്ടു. 1996 ൽ ആപ്പിൾ നെക്സ്റ്റ് കമ്പ്യൂട്ടേഴ്സിനെ ആപ്പിൾ വാങ്ങിയതോടെ ജോബ്സ് വീണ്ടും ആപ്പിളിൽ തിരിച്ചെത്തി.
ഫനീഷ് മൂർത്തി
2013 ൽ സഹ ജീവനക്കാരുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രമുഖ ഐടി കമ്പനിയായ ഐഗേറ്റിന്റെ പ്രസിഡന്റും സിഇഒയുമായിരുന്ന ഫനീഷ് മൂർത്തിയെ കമ്പനി പുറത്താക്കിയത്. പുറത്തു നിന്നുള്ള നിയമ സഹായകന്റെ അന്വേഷണത്തിൽ മൂർത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇൻഫോസിസിലും സമാനമായ ഒരു കേസ് മൂർത്തി നേരിട്ടിരുന്നു.
മാർക്ക് ഹർഡ്
ലൈംഗിക ആരോപണത്തിന്റെ പേരിൽ രാജി വച്ച മറ്റൊരു വ്യക്തിയാണ് എച്ച്പി സിഇഒ മാർക്ക് ഹർഡ്. 2010 ആഗസ്റ്റിലാണ് ഇദ്ദേഹം രാജി വച്ചത്. ഹർഡിന്റെ പെട്ടെന്നുള്ള രാജി കമ്പനിയുടെ ഓഹരി മൂല്യം ഇടിയുന്നതിനും കാരണമായി.
ഗിരീഷ് പരഞ്ജ്പെയും സുരേഷ് വാസ്വാനിയും
2011 ജനുവരിയിൽ വിപ്രോയുടെ ജോയിന്റ് സിഇഒമാരായിരുന്ന ഗിരിഷ് പരഞ്ജ്പെയും സുരേഷ് വാസ്വാനിയും രാജിവച്ചു. മോശം പ്രകടനത്തിന്റെ പേരിലാണ് ഇവർ പുറത്തായത്. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു അത്.
സേഹത് സുതാർജയും വെയ്ലി ദായും
ചിപ്മേക്കറായ മാർവെൽ ടെക്നോളജി ഗ്രൂപ്പിന്റെ സിഇഒയും പ്രസിഡന്റായും ജോലി നോക്കിയിരുന്ന സേഹത് സുതാർജയും വെയ്ലി ദായും കമ്പനിയിൽ നിന്ന് 2016 ഏപ്രിലിൽ പുറത്താക്കപ്പെട്ടിരുന്നു. ഭാര്യാ ഭർത്താക്കന്മാരാണിവർ. തൊഴിൽ സംസ്ക്കാരവും മറ്റ് മാനേജ്മെന്റ് പ്രശ്നങ്ങളുമാണ് ഇവർ പുറത്താകാൻ കാരണം.
കരോൾ ബാർട്സ്
യാഹൂ സിഇഒ ആയിരുന്ന കരോൾ ബാർട്സ് 2011 സെപ്റ്റംബറിലാണ് പുറത്താക്കപ്പെടുന്നത്. യാഹൂ ചെയർമാൻ റോയ് ബോസ്റ്റോക്ക് ഒരു ഫോൺ കോളിലൂടെയാണ് കരോൾ ബാർട്സിനെ പുറത്താക്കുന്ന വിവരം അറിയിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയത്.
ലിയോ അപ്പോത്തിക്കർ
എച്ച്പി സിഇഒ ആയിരുന്ന ലിയോ അപ്പോത്തിക്കറെ 2011 സെപ്തംബറിലാണ് കമ്പനി പുറത്താക്കിയത്. നിയമിതനായി ഒമ്പത് മാസം പൂർത്തിയായപ്പോഴേയ്ക്കുമായിരുന്നു നടപടി. അപ്പോത്തിക്കരുടെ കാലഘട്ടത്തിൽ എച്ച്.പി മൂന്നു തവണ സാമ്പത്തിക ഞെരുക്കങ്ങൾ നേരിട്ടിരുന്നു.
പീറ്റർ ചൗ
എച്ച്ടിസിയിൽ 10 വർഷത്തോളം ജോലി ചെയ്തിരുന്ന പീറ്റർ ചൗവിനെ 2015 മാർച്ചിലാണ് പുറത്താക്കുന്നത്. കമ്പനി ആയിടെ പുറത്തിറക്കിയ സ്മാർട്ട്ഫോൺ വിൽപ്പന കുറഞ്ഞതാണ് പുറത്താക്കലിന് പിന്നിലെ കാരണം.
ഗിയാൻഫ്രാൻകോ ലാൻസി
തായ്വാനീസ് കമ്പ്യൂട്ടർ നിർമ്മാതാക്കളായ ഏസർ സിഇഒ ഗിയാൻഫ്രാൻകോ ലാൻസി 2011 ഏപ്രിലിലാണ് രാജി വച്ചത്. കമ്പനി ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ലാൻസിയുടെ രാജിയ്ക്ക് കാരണം. 2008 മുതൽ ഏസറിന്റെ സിഇഒ ആയിരുന്നു ഇദ്ദേഹം.
malayalam.goodreturns.in