കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈവര്‍ഷമാദ്യം ആഗോള വിപണികളെ പിടിച്ചുലയ്ക്കുന്ന വിധത്തില്‍ കമ്മോഡിറ്റി വില കുതിച്ചു കയറാനുള്ള ഇടവരുത്തിയത്. രാജ്യാന്തര വിപണിയിലെ മുന്‍നിര ക്രൂഡ് ഓയില്‍ ഉത്പാദകരാണ് റഷ്യ എന്നതും കമ്മോഡിറ്റി വില കുതിച്ചുകയറാന്‍ ഇടയാക്കി. തുടര്‍ന്ന് ആശങ്കപ്പെട്ട പോലെ പണപ്പെരുപ്പം ആഗോള തലത്തില്‍ തന്നെ റെക്കോഡ് നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു.
ഇതോടെ അടിസ്ഥാന പലിശ നിരക്കുകളില്‍ ചടുലമായ വര്‍ധന നടപ്പാക്കാന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ക്കു മേല്‍ സമ്മര്‍ദമേറി. കോവിഡില്‍ നിന്നും കരകയറാനുള്ള സഹായമെന്ന നിലയില്‍ സ്വീകരിച്ചിരുന്ന ഉദാര ധനനയം ഉപേക്ഷിക്കാനും ഉയര്‍ന്ന പണപ്പെരുപ്പം ഇടയാക്കി. ചടുലമായ പലിശ നിരക്ക് വര്‍ധനയും ഉയര്‍ന്ന പണപ്പെരുപ്പവും കാരണം ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമോയെന്ന ആശങ്കയും ശക്തമായി. ഇതോടെ കമ്മോഡിറ്റി വിലയിലും തിരുത്തല്‍ നേരിട്ടു തുടങ്ങി.
ഈയൊരു പശ്ചാത്തലത്തില്‍ കമ്മോഡിറ്റികളിലെ വിലക്കുറവ് എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്നും നേട്ടം കൊയ്യാവുന്ന 10 ഓഹരികളെയുമാണ് ചുവടെ ചേര്‍ക്കുന്നത്.
എന്താകും ?
അടുത്തിടെ കമ്മോഡിറ്റികളില്‍ നേരിടുന്ന തിരുത്തല്‍, അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്ന കമ്പനികളുടെ വില്‍പനയിലും വിറ്റുവരവിലും ലാഭമാര്‍ജിനിലും ഒക്കെ അനുകൂല മാറ്റങ്ങളുണ്ടാക്കും. എന്നാല്‍ ഓരോ വ്യവസായ മേഖലയിലും ഇതിന്റെ പ്രതിഫലനം വ്യത്യസ്ത അളവിലായിരിക്കും. എന്നാല്‍ കമ്മോഡിറ്റിയുടെ വില താഴുന്നതിന്റെ ഗുണഫലം ലഭിക്കാന്‍ കമ്പനികള്‍ 1 മുതല്‍ 2 സാമ്പത്തിക പാദവം വരെ കാത്തിരിക്കേണ്ടി വരുമെന്നും ജെഎം ഫിനാന്‍ഷ്യലിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിറ്റുവരവ്
രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ച, വിപണിയിലെ മത്സരത്തിന്റെ കാഠിന്യം, നിയന്ത്രണ ഏജന്‍സികളുടെ നടപടികള്‍, പുതിയ ഉത്പന്നത്തിന്റെ അവതരണം, ഉത്പന്നത്തിന്റെ വില തുടങ്ങിയ ഘടകങ്ങളൊക്കെ ഉപഭോക്താക്കളുടെ ആവശ്യകതയുമായി നേരിട്ടു ബന്ധമുള്ളതും സ്വാധീനമുള്ളതുമാണ്. അതുകൊണ്ട് വിറ്റുവരവിലും പ്രതിഫലിക്കാം. എന്നാല്‍ ഉത്പാദന ചെലവും വിറ്റുവരവും തമ്മില്‍ സ്പഷ്ടമായി ബന്ധപ്പെടുത്താനാകില്ലെന്ന് ജെഎം ഫിനാന്‍ഷ്യല്‍ സൂചിപ്പിച്ചു.
Also Read: 2011 ൽ ബിഗ് ബസാറിന് മുന്നിൽ 'ശിശു'വായിരുന്ന ഡി മാർട്ട്, ഇന്ന് വിപണിയിലെ രാജാവായത് എങ്ങനെ
മാര്‍ജിന്‍
അസംസ്‌കൃത വസ്തുക്കളുടേയും കമ്മോഡിറ്റികളുടേയും വിലയില്‍ നേരിടുന്ന തിരുത്തല്‍ കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനില്‍ അനുകൂലമായി പ്രതിഫലിക്കും. എന്നാല്‍ ഓരോ വ്യവസായ മേഖലയുടേയും സ്വാഭവം അനുസരിച്ച് ഗുണഫലത്തിന്റെ തോതില്‍ വ്യത്യാസം ഉണ്ടാകും. മിക്ക വ്യവസായ മേഖലയിലും ഒരു സാമ്പത്തിക പാദത്തിന്റെ സാവകാശത്തില്‍ അനുകൂലഫലം ലഭിക്കുകയും ചെയ്യും.
എന്നാല്‍ ഓട്ടോമൊബീല്‍, വ്യോമയാനം, സിമന്റ് കമ്പനികള്‍ക്ക് കമ്മോഡിറ്റി വിലയിലെ കുറവിന്റെ ഗുണഫലം ലഭിക്കാന്‍ രണ്ട് സാമ്പത്തിക പാദങ്ങള്‍ എങ്കിലും കാത്തിരിക്കേണ്ടി വരും. അതേസമയം എഫ്എംസിജി, കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ കമ്പനികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കില്ല.
മൂല്യമതിപ്പ്
കമ്മോഡിറ്റികളിലെ വിലത്തകര്‍ച്ച കാരണം എല്ലാ വിഭാഗം കമ്പനികളുടേയും വാല്യുവേഷനില്‍ (മൂല്യമതിപ്പ്) വലിയ മാറ്റം കൊണ്ടുവരാറില്ല. ഓട്ടോമൊബീല്‍, എഫ്എംസിജി, സിമന്റ് കമ്പനികളുടെ വാല്യുവേഷന്‍ മെച്ചപ്പെടുത്താന്‍ കമ്മോഡിറ്റിയിലെ വിലത്തകര്‍ച്ച ഉപകാരപ്പെടുമെങ്കിലും വ്യാവസായിക മേഖലയ്ക്കും (Industrials) കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിനും കാര്യമായ പ്രയോജനം ചെയ്യില്ലെന്നും ജെഎം ഫിനാന്‍ഷ്യല്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ക്കൊക്കെ ഗുണഫലം ?
- എഫ്എംസിജി - ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്.
- ഓട്ടോമൊബീല്‍ - മാരുതി സുസൂക്കി, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോ കോര്‍പ്, അപ്പോളൊ ടയേര്‍സ്, സിയറ്റ് ലിമിറ്റഡ്.
- കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് - ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് (പ്രീമിയം വിഭാഗത്തില്‍ ഉള്ളതായതിനാല്‍).
- സിമന്റ് - അള്‍ട്രാടെക് സിമന്റ്, എസിസി ലിമിറ്റഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഎം ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.