ചൈനയിലെ പ്രാദേശിക മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട നോവല്‍ കൊറോണ വൈറസ് ഇന്ന് ലോകത്തെ തന്നെ കീഴടക്കുന്ന വിധത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വൈറസിനെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും അനന്തര ഫലങ്ങളെ കുറിച്ചും പ്രാഥമിക ധാരണ ഭൂരിഭാഗം പേര്‍ക്കുമുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 കടന്നു. വിവിധ തരം ആരോഗ്യ, യാത്രാ മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ടെങ്കിലും രോഗം പിടിപ്പെട്ടാല്‍ എങ്ങനെ നേരിടാമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ചികിത്സാ ചെലവ് നികത്താന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ മതിയാകുമോയെന്നതും പലരെയും അലട്ടുന്ന കാര്യമാണ്. ഈയൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ വൈറസ് ബാധിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ എങ്ങനെ പ്രയോജനപ്പെടുമെന്ന് നോക്കാം:
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമോ?
കൊറോണ വൈറസ് എന്ന് പറയുന്നത് അണുക്കള്‍ വഴി പകരുന്ന രോഗമാണ്. മിക്ക അണുബാധകളും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുന്നതിനാല്‍ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിങ്ങള്‍ക്ക് ചികിത്സയ്ക്കായി പരിരക്ഷ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചെലവുകള്‍, പരിശോധന ചെലവുകള്‍, ആംബുലന്‍സ് ചെലവുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും ഏതെങ്കിലും തരത്തില്‍ ക്ലെയിം നിരസിക്കപ്പെടാനുള്ള സാധ്യതകളെ കുറിച്ചും ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് കൊറോണ ബാധിച്ച ഒരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും എന്ന തരത്തിലുള്ള വിഷയങ്ങളില്‍ പോളിസിയുടെ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ ഇന്‍ഷൂറന്‍സ് ദാതാവുമായി ബന്ധപ്പെടുന്നത് ഗുണം ചെയ്യും.
വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസി ആനുകൂല്യങ്ങളെ കുറിച്ചും പരിരക്ഷകള്‍ ലഭിക്കുന്നതും ഒഴിവാക്കപ്പെടുന്നതുമായ സാഹചര്യങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കുന്നുണ്ട്. രോഗം വളരെയധികം വേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല കൊറോണയ്ക്കുള്ള ചികിത്സാ ചെലവുകള്‍ വഹിക്കുന്ന തരത്തിലുള്ള പുതിയ പോളിസികള്‍ അവതരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എത്ര തുകയുടെ ഇന്‍ഷൂറന്‍സ് മതിയാകും
കൊറോണ വൈറസ് ബാധിച്ച ഒരാള്‍ ചുരുങ്ങിയത് 15 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കും. മരുന്നുകള്‍, ഡോക്ടര്‍മാരുടെ സന്ദര്‍ശന ചെലവ്, മെഡിക്കല്‍ ഉപകരണങ്ങള്‍, പരിശോധനകള്‍, മുറികള്‍ക്കുള്ള വാടക തുടങ്ങി സ്വാഭാവികമായും വലിയൊരു തുക ആശുപത്രിയില്‍ അടക്കേണ്ടി വരും. മാത്രമല്ല, ആശുപത്രിയില്‍ കഴിയുന്ന കാലയളവിന് അനുസരിച്ച് മൊത്തത്തിലുള്ള ചികിത്സാ ചെലവും വര്‍ധിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ പ്രവേശനം നേടി ആവശ്യമുള്ള ചികിത്സ നേടാന്‍ പര്യാപ്തമായ വിധത്തില്‍ ആയിരിക്കണം നിങ്ങളുടെ പോളിസി കവറേജ്. കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലാണ് നിലവില്‍ ചികിത്സ നല്‍കുന്നത്.
നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്) മികച്ച നിക്ഷേപ ഓപ്ഷനാണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
പൊതുവെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ചെലവ് വളരെ കുറവാണ്. പക്ഷേ കുറേനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കാം. രോഗം പടരുന്നത് തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കേണ്ടി വരും. അതിനാല്‍ മികച്ച ആശുപത്രികളില്‍ ചികിത്സ തേടേണ്ടി വന്നാല്‍ അത്തരത്തിലുള്ള ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ വിധത്തിലുള്ളതായിരിക്കണം ഇന്‍ഷൂറന്‍സ് പരിരക്ഷ. ഇതുപോലുള്ള ഗുരുതരമായ അസുഖങ്ങള്‍ നേരിടാന്‍ 10 ലക്ഷമോ അതില്‍ കൂടുതലോ തുകയുള്ള ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതായിരിക്കും ഉചിതം.
കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു, ഉടൻ 32000ന് താഴേയ്ക്ക്?
യാത്രാ ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കുമോ?
യാത്രകള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും പരിരക്ഷ നല്‍കാനാണ് യാത്ര ഇന്‍ഷൂറന്‍സ് പദ്ധതി സഹായിക്കുന്നത്. യാത്രകള്‍ റദ്ദാക്കുമ്പോള്‍, സാധനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വാലറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍, ബാഗേജുകള്‍ നഷ്ടപ്പെടുമ്പോള്‍, മെഡിക്കല്‍ എമര്‍ജന്‍സി, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമുള്ള പലായനം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് സാധാരണയായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറുള്ളത്. എന്നാല്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സംഭവിക്കുന്ന അസുഖങ്ങള്‍ക്ക് സാധാരണയായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്ലെയിം നല്‍കുന്നതല്ല.
എസ്ബിഐ കാര്‍ഡ് ഐപിഒയില്‍ അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കൂ
എല്ലാ പോളിസികളും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നവയല്ല. അതിനാല്‍ ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പരിശോധിച്ച് ഉറപ്പിക്കണം. കൊറോണ വൈറസ് ലോക സമ്പദ്വ്യവസ്ഥയെ തകര്‍ത്ത് മുന്നേറുകയാണ്. അതിനാല്‍ ഭാവിയിലെ ആകസ്മിക സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുന്ന രീതിയില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിപരമായ നീക്കം.